തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യ രംഗത്തെ അരക്ഷിതാവസ്ഥയിലേക്ക് നയിച്ച ആരോഗ്യമന്ത്രി വീണ ജോർജ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് വെൽഫെയർ പാർട്ടി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
ആരോഗ്യ രംഗത്തെ പ്രശ്നങ്ങളെക്കുറിച്ച് അന്വേഷണം നടത്തി ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം എൻ. എം അൻസാരി ആവശ്യപ്പെട്ടു.
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് ബിന്ദു എന്ന സ്ത്രീ മരിക്കാനിടയായ സംഭവത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് രാജിവെക്കുക എന്ന മുദ്രാവാക്യമുയർത്തി വെൽഫെയർ പാർട്ടി തിരുവനന്തപുരം കോർപ്പറഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ച് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ രംഗത്ത് കേരളം ഒന്നാമതാണ് എന്ന് പറയുമ്പോഴും ഈ വാദത്തിൽ എത്രത്തോളം സത്യമുണ്ടെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവിയുടെ വെളിപ്പെടുത്തലും കോഴിക്കോട് മെഡിക്കൽ കോളേജ് കെട്ടിടങ്ങളിലുണ്ടായ തീ പിടിത്തവും ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് സ്ത്രീ മരണപ്പെട്ട സംഭവവും തെളിയിച്ചു കൊണ്ടിരിക്കുകയാണ്.
വെൽഫെയർ പാർട്ടി കോർപ്പറഷൻ കമ്മിറ്റി പ്രസിഡണ്ട് ബിലാൽ വള്ളക്കടവ് പരിപാടിയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ. ആദിൽ മുഖ്യ പ്രഭാഷണവും ജില്ല കമ്മിറ്റി അംഗം ഷാജി അട്ടക്കുളങ്ങര സമാപനവും നടത്തി.
രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് സെക്രട്ടറിയേറ്റിനു മുന്നിൽ പോലീസ് തടഞ്ഞു. സൈഫുദ്ദീൻ പരുത്തിക്കുഴി, ആരിഫ ബീവി, മുബാറക്ക് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.