/sathyam/media/media_files/2025/08/20/karutha-kai-movie-2025-08-20-00-29-02.jpg)
തിരുവനന്തപുരം: നിത്യഹരിത നായകൻ പ്രേംനസീറിൻ്റെ സി.ഐ.ഡി. കഥാപാത്രത്തിന് തുടക്കമിട്ട കറുത്ത കൈ എന്ന സിനിമക്ക് 60-വയസ് പിന്നിട്ടു.
1964 ആഗസ്റ്റ് 14 ന് കേരളക്കരയാകെ ഇളക്കിമറിച്ച് ഓണക്കാല ചിത്രമായാണ് പ്രദർശനത്തിനെത്തിയത്. പ്രേംനസീറെന്ന നടനെ മലയാള സിനിമയിൽ ജയിംസ് ബോണ്ടെന്ന നാമം ചേർക്കപ്പെട്ടതും ഈ സിനിമയായിരുന്നു.
ആദ്യവസാനം വരെ മുഖം മൂടി ധരിച്ച കൊള്ളത്തലവനും ബാങ്ക് കൊള്ളയും കൊലപാതകങ്ങളും പ്രേംനസീറെന്ന സിഐഡി എല്ലാം കണ്ടെത്തുന്നതുമായ ഈ ചിത്രത്തിലെ ഓരോ രംഗങ്ങളും പ്രേക്ഷകരെ ആകാംക്ഷ കൊള്ളിക്കുന്നു.
മലയാള സിനിമയിലെ സംവിധാന കലാപ്രതിഭ എം.കൃഷ്ണൻ നായരാണ് നീലാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മെരിലാൻ്റ് പി.സുബ്രഹ്മണ്യം നിർമ്മിച്ച കറുത്ത കൈ സംവിധാനം ചെയ്തത്.
തിരുനയിനാർ കുറിച്ചി മാധവൻ നായർ രചിച്ച ഇതിലെ മനോഹരമായ ഗാനങ്ങൾക്ക് സംഗീതം നൽകിയത് ബാബുരാജ് ആയിരുന്നു. പഞ്ചവർണ്ണ തത്തപോലെ കൊഞ്ചി നിന്ന പെണ്ണ്... എന്ന ഇതിലെ ഇമ്പമേറിയ ഗാനം ഇന്നും ആർക്കും മറക്കുവാൻ സാധിക്കില്ല.
പ്രേംനസീർ, ഷീല, ഭാസി, തിക്കുറുശ്ശി, കെ.വി. ശാന്തി, എസ്.പി. പിള്ള, ആറൻമുള പൊന്നമ്മ, പറവൂർ ഭരതൻ എന്നിവരാണ് അഭിനേതാക്കൾ. 60 വർഷം പൂർത്തിയാക്കുന്ന കറുത്ത കൈ എന്ന സിനിമ പ്രേംനസീർ സുഹൃത് സമിതി ആഘോഷിക്കുന്നു.
ആഗസ്റ്റ് 21 ന് വൈകുന്നേരം 5.30 ന് ലെനിൻ ബാലവാടിയിൽ നടക്കുന്ന ചിത്രത്തിൻ്റെ ആഘോഷ ഉൽഘാടനം എം. കൃഷ്ണൻ നായരുടെ മകൻ കെ.ജയകുമാർ ഐ.എ.എസ്. നിർവഹിക്കുമെന്ന് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു. പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിനു ശേഷം കറുത്ത കൈ പ്രദർശിപ്പിക്കും.