തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ കടലിൻ്റെ അടിത്തട്ടിൽ നിന്നും അജ്ഞാത കപ്പലിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. തിരുവനന്തപുരം വര്‍ക്കലയ്ക്ക് സമീപം കടലിനടിയിൽ നിന്നുമാണ് കപ്പൽ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
അഞ്ചുതെങ്ങിനും വര്‍ക്കലയ്ക്കും ഇടയിലുള്ള നെടുങ്കണ്ടയില്‍നിന്ന് 11 കിലോമീറ്റര്‍ അകലെയാണ് കപ്പലിൻ്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതന്നാണ് റിപ്പോർട്ടുകൾ. സ്കൂബ ഡൈവിംഗ് ടീമിൻ്റെ അന്വേഷണത്തിലാണ് കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
പുതിയ ഡൈവിങ് സ്ഥലം കണ്ടെത്താനുള്ള തിരച്ചിലിനിടെയാണ് സ്‌കൂബാ ഡൈവിങ് സംഘത്തിൻ്റെ കണ്ണുകൾ അവശിഷ്ടങ്ങളിലേക്ക് എത്തിയത്. കടലിനടിയില്‍ 30 മീറ്റര്‍ ആഴത്തില്‍ എത്തിയപ്പോഴേക്കും അവശിഷ്ടങ്ങള്‍ സ്‌കൂബാ ഡൈവിംഗ് ടീമിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
അവശിഷ്ടങ്ങൾ രണ്ടാം ലോക യുദ്ധകാലത്ത് തകര്‍ന്ന ബ്രിട്ടീഷ് കപ്പലിൻ്റേതാകാമെന്നാണ് നിഗമനം. ഒരുപക്ഷേ വര്‍ഷങ്ങള്‍ക്കു മുമ്പ് കടലിൻ്റെ ആഴങ്ങളില്‍ പെട്ടുപോയ ഡച്ച് കപ്പലിൻ്റെ അവശിഷ്ടങ്ങൾ ആകാനും സാധ്യതയുണ്ടെന്ന് വിലയിരുത്തലുണ്ട്.
അതേസമയം രണ്ടായി തകർന്ന കപ്പലിൽ പ്രവേശിക്കാൻ മാർഗമില്ലെന്നാണ് സ്‌കൂബ ടീമിന്റെ ക്യാപ്ടൻ മെഷ് പറയുന്നത്. കപ്പലിന് സമീപം 10 മിനിറ്റ് മാത്രമാണ് ചെലവഴിക്കാൻ സംഘത്തിന് കഴിഞ്ഞതെന്നാണ് റിപ്പോർട്ടുകൾ.