തൃശൂർ: തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ വെള്ളാങ്കല്ലൂർ പഞ്ചായത്തിൽ പെട്ട മനക്കലപ്പടി എന്ന ഒരു ഗ്രാമത്തിൽ വരുവാനായി കരുക്കൾ നീക്കിക്കൊണ്ടിരിക്കുന്ന സപ്ലൈകോയുടെ കീഴിലുള്ള ബീവറേജ് ഔട്ടലെറ്റിനെതിരെയുള്ള നാട്ടുകാരുടെ സമരം അടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്നു.
വളരെ സമാധാനത്തോടെ , രാഷ്ട്രീയവും മതവും ഒന്നുമില്ലാതെ നീങ്ങിയിരുന്ന ഒരു ജനതയുടെ ഇടയിലേക്ക് ഒരു ദുർഭൂതം പോലെ കടന്നുവരുന്ന
ബീവറേജ് ഔട്ട്ലെറ്റ് കാരണം ഇന്നിപ്പോൾ നാട്ടിലെ ജനങ്ങളും രാഷ്ട്രീയപാർട്ടികളും സാംസ്‌കാരിക സംഘടനകളും സ്പോർട്സ് ക്ലബ്ബ്കളും രണ്ടു തട്ടിലാക്കികൊണ്ടുള്ള കളികളാണ് ബീവറേജിനായി പ്രവർത്തിക്കുന്നവർ ചെയ്തുകൊണ്ടിരിക്കുന്നത് .
ആദ്യം രാഷ്ട്രീയ പാർട്ടികളെയും അതിന്റെ തലപ്പത്ത് ഇരിക്കുന്നവരെയും സ്വാധീനിക്കുകയും , അവരെക്കൊണ്ട് പ്രതിഷേധ പരിപാടികളിൽ നിന്നും പിന്തിരിപ്പിക്കുകയും , ജനങ്ങൾക്കിടയിൽ വിദ്വേഷ പ്രചാരണങ്ങൾ ഇറക്കിവിട്ടുകൊണ്ട് ജനങ്ങളെ രണ്ടു തട്ടിൽ ആക്കുകയും ചെയ്തു.
പിന്നീട് മദ്യത്തിനും മയക്കുമരുന്നിനും എതിരായി പരിസരത്തെ ജനങ്ങൾ സംഘടിച്ചുകൊണ്ട് സ്ഥാപിച്ച ബാനറുകൾ വലിച്ചുകീറി നശിപ്പിക്കുകയും ചെയ്തു . ഇന്നിപ്പോൾ രാഷ്ട്രീയപാർട്ടികളുടെ പിൻബലത്തിൽ വെല്ലുവിളികളുമായി രംഗത്തുവന്നിരിക്കുകയാണ് .
മനക്കലപ്പടിയിലെ ജനങ്ങൾ സംഘടിച്ചുകൊണ്ട് പുതിയൊരു കൂട്ടായ്മക്ക് രൂപം കൊടുത്തിരിക്കുകയാണ് . എന്ത് വിധേനയും ബിവറേജ് ഔട്ട്ലെറ്റ് ഇന്നാട്ടിൽ വരുവാൻ അനുവദിക്കില്ലെന്ന് സ്ത്രീകളും പ്രായമായവരും ചെറുപ്പക്കാരും ചേർന്നുള്ള കൂട്ടായ്മ പ്രതിജ്ഞയെടുത്തിരിക്കുകയാണ്.
പുതിയ പൗരസമിതിയുടെ പ്രസിഡണ്ടായി വി മോഹൻദാസും , വൈസ് പ്രസിഡണ്ട് മാരായി സിന്ധു കൃഷ്ണകുമാറും , വിനോദ് ആചാരിയും , സെക്രട്ടറിയായി ആസിഫ് അഷ്റഫും , ജോയിന്റ് സെക്രട്ടറിയായി അനീഷും ട്രെഷറർ ആയി സിഎസ് അബ്ദുൽ ഗഫൂറിനെയും തിരഞ്ഞെടുത്തു .
കോ ഓർഡിനേറ്റര്മാർ അബ്ദുൽ മജീദ് , കുഞ്ഞുമോൻ, അഷ്‌ഫാഖ് , അതുല്യ കൃഷ്ണകുമാർ എന്നിവരെയും നോമിനേറ്റ് ചെയ്തു .