കൽപ്പറ്റ: കാറില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തു. മേപ്പാടി സ്വദേശികളായ എം.പി മുഹമ്മദ് അനസ് (22), മിഥുന്‍ വിനയന്‍ (26) എന്നിവരെയാണ് ബത്തേരി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
മുന്‍ ഭാര്യയോടുള്ള വിരോധം മൂലം കാറില്‍ എം.ഡി.എം.എ വെപ്പിച്ച മുഖ്യപ്രതി ചീരാല്‍ സ്വദേശിയായ ബാദുഷ (25)യെയും, 10,000 രൂപ വാങ്ങി കാറില്‍ എം.ഡി.എം.എ വെച്ച ബാദുഷയുടെ സുഹൃത്തായ പി.എം. മോന്‍സി(30)യെയും ഗൂഢാലോചനയില്‍ പങ്കെടുത്ത ചീരാല്‍, കവിയില്‍ വീട്ടില്‍ കെ.ജെ. ജോബിനെയും പൊലീസ് നേരത്തെ പിടികൂടിയിരുന്നു.
കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം നടന്നത്. അമ്പലവയല്‍ സ്വദേശികളായ ദമ്പതികള്‍ വില്‍പനക്കായി ഒ.എല്‍.എക്‌സിലിട്ട കാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാനെന്ന പേരില്‍ വാങ്ങി ഡ്രൈവര്‍ സീറ്റിന്റെ റൂഫില്‍ എം.ഡി.എം.എ ഒളിപ്പിച്ചുവെച്ച ശേഷം പൊലീസിന് രഹസ്യവിവരം നല്‍കി ദമ്പതികളെ കുടുക്കാനാണ് ശ്രമം നടന്നത്.