/sathyam/media/media_files/9rHV2faa8wum4AF93Ryx.jpg)
കൽപ്പറ്റ: വയനാട്ടില്‍ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച രാഹുൽ ഗാന്ധി എംപി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ലക്ഷ്മണന്റെ വീട് സന്ദർശിക്കാത്തത് ആദിവാസികളോടുള്ള അവഗണനയെന്ന് മുന്‍ എംഎല്‍എയും എല്‍ഡിഎഫ് വയനാട് ജില്ലാ കണ്‍വീനറുമായ സി കെ ശശീന്ദ്രൻ.
എല്ലാകാര്യത്തിലും കത്തെഴുതുന്ന രാഹുൽ ഗാന്ധി ആദിവാസികളുടെ കാര്യത്തിൽ ഇടപെട്ടില്ല. എംപി എന്ന നിലയിൽ രാഹുൽ ഗാന്ധി പൂർണ പരാജയമാണ്. എംപിക്ക് വയനാടിനോട് വലിയ അവഗണനയാണെന്നും ശശീന്ദ്രൻ പറഞ്ഞു.
മണ്ഡല സന്ദർശനം മാനന്തവാടി എംഎൽഎയെ അറിയിച്ചില്ല. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഒരു യോഗത്തിലും രാഹുൽ ഗാന്ധി പങ്കെടുത്തില്ല. ഇന്ത്യയിൽ ഒരു സ്വകാര്യ ബില്ല് പോലും അവതരിപ്പിക്കാത്ത എംപിയാണെന്നും ശശീന്ദ്രൻ വിമർശിച്ചു.
രാത്രി യാത്ര നിരോധനം വിഷയത്തിൽ രാഹുൽ ഗാന്ധി ഇടപെട്ടില്ല. രാഹുൽ ഇടപെട്ടാൽ കർണാടക സർക്കാരിന്റെ നിലപാടിൽ മാറ്റമുണ്ടാകും. അത് ചെയ്യുന്നില്ല. എംപി യുടെ സന്ദർശനം പാർട്ടി പരിപാടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.