വയനാട്: രണ്ടു ദിവസത്തെ തിരച്ചിലിനൊടുവില്‍ മൃതദേഹം കണ്ടെത്തിയെങ്കിലും ദൂരുഹത നീങ്ങാതെ കീഴാനിക്കല്‍ സുരേന്ദ്രന്റെ മരണം. കഴിഞ്ഞ ദിവസം പുല്ല് വെട്ടുന്നതിനിടെയാണു ദുരൂഹസാഹചര്യത്തില്‍ സുരേന്ദ്രനെ മുരണിപ്പുഴയില്‍ കാണാതായത്. ഇന്നലെ വൈകിട്ട്, സുരേന്ദ്രനെ കാണാതായ കുണ്ടുവയലിനു 4 കിലോമീറ്റര്‍ അകലെ ഗാന്ധിനഗറിനോടു ചേര്‍ന്ന ചെക്ഡാമിനു സമീപത്തുനിന്ന് തുര്‍ക്കി ജീവന്‍ രക്ഷാസമിതി മൃതദേഹം കണ്ടെടുത്തിരുന്നു.
എന്താണു സംഭവിച്ചതെന്ന കൃത്യമായ ഉത്തരമില്ലാത്തതിനാല്‍ മരണകാരണം കൂടുതല്‍ വ്യക്തമാകാന്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ മരണത്തിന്റെ ചിത്രം തെളിയുമെന്നാണു പൊലീസിന്റെ നിഗമനം. ഏതെങ്കിലും മൃഗത്തിന്റെ ആക്രമണമാണെന്ന സംശയമുണ്ടായിരുന്നെങ്കിലും മൃതദേഹം ലഭിച്ചതോടെ മരണകാരണം അതല്ലെന്നാണ് അന്വേഷണസംഘം കരുതുന്നത്. മൃഗങ്ങളാല്‍ ആക്രമിക്കപ്പെട്ടതിന്റെ അടയാളങ്ങളോ പരുക്കുകളോ മൃതദേഹത്തിലില്ല. മൂക്കിന്റെ വലതു വശത്ത് ചെറിയ മുറിവുണ്ടെങ്കിലും അത് ആക്രമണത്തിന്റേതല്ല. വെള്ളത്തില്‍നിന്നോ മറ്റോ സ്വഭാവികമായും ഉണ്ടായതാകാമെന്നാണു കരുതുന്നത്.
കണ്ണിന്റെ മുകളില്‍ മീനുകള്‍ കൊത്തിയ പാടുകളും ഒഴിച്ചാല്‍ മറ്റു പരുക്കുകളെന്നും പ്രാഥമിക പരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വെള്ളത്തില്‍ കിടന്നതിന്റെ ലക്ഷണങ്ങള്‍ മാത്രമാണു കണ്ടെത്തിയിരിക്കുന്നത്.സംഭവം നടന്ന സ്ഥലത്ത് 4 മീറ്റര്‍ ദൂരത്തില്‍ വലിച്ചു കൊണ്ടുപോയ വിധത്തിലുള്ള പാടാണ് ദുരൂഹത കൂടുതല്‍ വര്‍ധിപ്പിക്കുന്നത്. കൂടാതെ, സുരേന്ദ്രന്‍ ധരിച്ചിരുന്ന ബൂട്ടില്‍ ഒരെണ്ണം പുല്ല് വെട്ടിയതിന്റെ പരിസരത്തുനിന്നും ഒരെണ്ണം പുഴയില്‍നിന്നുമാണു ലഭിച്ചത്. ഇതും സംശയത്തിന് ഇട നല്‍കുന്നതാണ്.
പ്രദേശത്ത് സുരേന്ദ്രന്റെതായ ലഭിച്ച എല്ലാ വസ്തുക്കളും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. തുര്‍ക്കി ജീവന്‍രക്ഷാ സമിതിയും എന്‍ഡിആര്‍എഫും ബത്തേരി, മാനന്തവാടി, കല്‍പറ്റ എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേനയും ചേര്‍ന്നാണു തിരച്ചില്‍ നടത്തിയത്.