വയനാട്; വയനാട്ടിൽ വീട്ടുമുറ്റത്തെ കൃഷിയിടത്തില്‍ നിന്നും ഷോക്കേറ്റ് കര്‍ഷക ദമ്പതികള്‍ മരിച്ചു. വയനാട് കൽപ്പറ്റ കാപ്പിസെറ്റ് ചെത്തിമറ്റം പുത്തന്‍പുരയില്‍ ശിവദാസ് (62), ഭാര്യ സരസു (62) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. വീട്ടുമുറ്റത്തെ അതിർത്തിയിൽ സ്ഥാപിച്ചിരുന്ന വൈദ്യുത വേലി മറികടക്കുമ്പോൾ ഷോക്കേറ്റ് ദമ്പതികൾ മരണപ്പെടുകയായിരുന്നു എന്നാണ് വിലയിരുത്തൽ.
ദമ്പതികളുടെ കൃഷിയിടത്തിൽ വന്യമൃഗങ്ങളുടെ ശല്യമുണ്ടായിരുന്നു. ഇതിനോടനുബന്ധിച്ച് കൃഷിയിടത്തില്‍ വന്യമൃഗങ്ങളെ തുരത്തുന്നതിനായി വൈദ്യുതവേലി സ്ഥാപിച്ചിരുന്നു. ഇതിലേക്ക് വൈദ്യുതിപ്രവാഹമുണ്ടെന്നറിയാതെ അബദ്ധത്തില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്.
കൃഷിയിടത്തിലെ കുളത്തില്‍ മോട്ടോര്‍ സ്ഥാപിക്കുന്നതിനായാണ് ദമ്പതിമാര്‍ തങ്ങളുടെ കൃഷിയിടത്തിലേക്ക് എത്തിയത്. വൈദ്യുതവേലി മറികടന്നപ്പോള്‍ അബദ്ധത്തില്‍ വൈദ്യുത വേലിയിൽ കാല്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്.
ദമ്പതിമാരിൽ സരസുവാണ് ആദ്യം ഷോക്കേറ്റ് വീണത്. ഷോക്കേറ്റ സരസുവിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് ശിവദാസനും ഷോക്കേറ്റതെന്നാണ് വിവരം.