വയനാട്: വാകേരിയിൽ കഴിഞ്ഞ ദിവസം പശുക്കിടാവിനെ കടിച്ചുകൊന്ന തൊഴുത്തിൽ വീണ്ടും കടുവയെത്തിയതോടെ സ്ഥലത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചു. കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു.
ഞാറക്കാട്ടിൽ സുരേന്ദ്രന്റെ പശുവിനെയാണ് ഞായറാഴ്ച കടുവ കടിച്ചുകൊന്നത്. വീട്ടിലെ തൊഴുത്തില്‍ കെട്ടിയിരുന്ന എട്ടുമാസം പ്രായമുള്ള പശുക്കിടാവിന്റെ ജഡമാണ് രാവിലെ കണ്ടെത്തിയത്.
പശുക്കിടാവിനെ കടിച്ചുകൊന്ന കടുവ ഇതേ തൊഴുത്തിൽ ഞായറാഴ്ച രാത്രി വീണ്ടുമെത്തി. കടുവയുടെ ദൃശ്യങ്ങൾ വനംവകുപ്പ് സ്ഥാപിച്ച കാമറയിൽ പതിഞ്ഞിട്ടുണ്ട്.
കഴിഞ്ഞദിവസം കടുവ പിടിയിലായ വാകേരിയോടടുത്ത പ്രദേശത്താണ് വീണ്ടും കടുവയുടെ ആക്രമണമുണ്ടായത്. വാകേരി കൂടല്ലൂരിൽ ക്ഷീരകർഷകനെ കടിച്ചുകൊന്ന കടുവയെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പിടികൂടി തൃശൂരിലെ പുത്തൂര്‍ മൃഗശാലയിലേക്കു മാറ്റിയത്.