തിരുനെല്ലി; വയനാട്ടിൽ രണ്ടിടങ്ങളിൽ കടുവാ ഭീതി. നൂൽപ്പുഴ,തിരുനെല്ലി പഞ്ചായത്തുകളിൽ ജനവാസകേന്ദ്രങ്ങളിൽ വീണ്ടും കടുവയിറങ്ങി വളർത്തുമൃഗങ്ങളെ കൊന്നു. പനവല്ലിയിൽ കഴിഞ്ഞ രാത്രി നാട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് പ്രതിഷേധിച്ചു.
മൂലങ്കാവ് എറളോട്ട് കുന്നിൽ കഴിഞ്ഞ ദിവസം കടുവയിറങ്ങി വളർത്തുമൃഗത്തെ ആക്രമിച്ച് കൊന്നിരുന്നു. ഇതേ സ്ഥലത്ത് വീണ്ടും തെക്കേക്കിൽ രാജേഷിന്റെ പശുവിനെ കടുവ ആക്രമിച്ചു.ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം.വളർത്തുനായയെ കടിച്ചുകൊണ്ടുപോവുകയും ചെയ്തു.തൊഴുത്തിൽ നിന്ന് ബഹളം കേട്ടെത്തിയ വീട്ടുകാർ പടക്കം പൊട്ടിച്ചും ഒച്ചവെച്ചുമാണ് കടുവയെ ഓടിച്ചത്.
തിരുനെല്ലി പഞ്ചായത്തിൽ പനവല്ലി,സർവ്വാണി എന്നിവിടങ്ങളിൽ ദിവസങ്ങളായി കടുവാ ഭീതി നിലനിൽക്കുന്നുണ്ട്.കഴിഞ്ഞ ദിവസവും നാട്ടുകാർ കടുവയെ കണ്ടു.കടുവയെ കൂടുവെച്ച് പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു.ക്യാമറകളും കൂടും സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന ഉറപ്പിലാണ് ഇവിടെ പ്രതിഷേധം അവസാനിച്ചത്.