വയനാട്: വയനാട് മുസ്ലിം യത്തിംഘാന ജനറല്‍ സെക്രട്ടറിയും സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറിയേറ്റ് മെമ്പറും വയനാട് ജില്ലാ മുസ്ലിം ലീഗിന്‍റെ വൈസ് പ്രസിഡന്‍റുമായ എംഎ മുഹമ്മദ് ജമാല്‍ സാഹിബ് അന്തരിച്ചു.
വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.
1940 ജനുവരി 19ന് സുൽത്താൻ ബത്തേരി മാനിക്കുനിയിൽ ജനിച്ച എംഎ മുഹമ്മദ് ജമാൽ മുഹമ്മദ് അബ്ദുറഹീം കദീജ ദമ്പതികളുടെ മകനാണ്. സുൽത്താൻ ബത്തേരിയിലും കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലുമായിരുന്നു വിദ്യാഭ്യാസം.
1967ൽ മുക്കം യത്തീംഖാനയുടെ ശാഖയായി ഡബ്ല്യുഎംഒ സ്ഥാപിച്ചത് മുതൽ സ്ഥാപനത്തിന്റെ ജോയിന്റ് സെക്രട്ടറിയായും 1988 മുതൽ മരണം വരെ ജനറൽ സെക്രട്ടറിയായും ചുമതല വഹിച്ചു. ഡബ്ല്യുഎംഒയുടെ കീഴിൽ ഇന്ന് വയനാട് ജില്ലയിൽ 35 സ്ഥാപനങ്ങളുണ്ട്.
ഓരോ കുട്ടിയെയും വ്യക്തിയായി ആദരിച്ച് അവരുടെ മുന്നോട്ടുള്ള പ്രയാണത്തിന് വഴിയും വെളിച്ചവും പകർന്നാണ് ജമാൽ മുഹമ്മദ് അനാഥ മക്കളുടെ ജമാലുപ്പയായത്. ഡബ്ല്യുഎംയ്ക്ക് പുറമെ നിരവധി വിദ്യാഭ്യാസ, സാംസ്‌കാരിക സ്ഥാപനങ്ങളുടെ സ്ഥാപനത്തിലും വളർച്ചയിലും ജമാൽ മുഹമ്മദ് നിർണായക പങ്ക് വഹിച്ചു.
തൊഴിൽ പരിശീലനം, സ്‌കോളർഷിപ്പ്, ആതുര ശുശ്രൂഷ, വനിതാ ശാക്തീകരണം, ദാരിദ്ര്യ നിർമ്മാർജ്ജനം, ആദിവാസി ക്ഷേമം, ഭിന്നശേഷി പുനരധിവാസം തുടങ്ങി ഒട്ടേറെ മേഖലകളിൽ സേവനം നൽകി. 2005 മുതൽ ഡബ്ല്യുഎംഒയിൽ നടക്കുന്ന സമൂഹ വിവാഹത്തിന്റെ മുഖ്യകാര്യദർശിയാണ്.
ഭാര്യ: നഫീസ പുനത്തിൽ. മക്കൾ: അഷ്‌റഫ്, ജംഹർ, ഫൗസിയ, ആയിശ. ഖബറടക്കം രാത്രി 8 മണിക്ക് സുൽത്താൻ ബത്തേരി ചുങ്കം ഖബർസ്ഥാനിൽ