വയനാട്: മൂന്ന് വയസുകാരന്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ പിതാവും നാട്ടുവൈദ്യനു്ം അറസ്റ്റില്‍. അഞ്ചുകുന്ന് വൈശമ്പത്ത് അൽത്താഫിന്റെയും സഫീറയുടെയും മകൻ മുഹമ്മദ് അസാന്റെ മരണത്തിലാണ് അറസ്റ്റ്.
കഴിഞ്ഞ മാസം 20നാണ് കുട്ടി മരിച്ചത്. അല്‍ത്താഫ് (45), കുട്ടിയെ ചികിത്സിച്ച വൈദ്യന്‍ കമ്മന ഐക്കരക്കുടി ജോര്‍ജ് (68) എന്നിവരെ മനപൂര്‍വമല്ലാത്ത നരഹത്യ, ബാലനീതി നിയമത്തിലെ വകുപ്പുകള്‍ ചുമത്തി പനമരം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ജൂണ്‍ ഒമ്പതിന് ചൂടുവെള്ളം നിറച്ച ബക്കറ്റില്‍ വീണാണ് കുട്ടിക്ക് പൊള്ളലേറ്റത്. തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാനായിരുന്നു നിര്‍ദ്ദേശം.
എന്നാല്‍ പിതാവ് അടക്കമുള്ളവരുടെ താത്പര്യപ്രകാരം കുട്ടിയെ നാട്ടുവൈദ്യന്റെ അടുത്തേക്കാണ് കൊണ്ടുപോയത്. ആരോഗ്യനില മോശമായതോടെ ജൂണ്‍ 18ന് വീണ്ടും ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചു.
ഗുരുതര സാഹചര്യമായിരുന്നിട്ടും കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റാത്തതിനാലാണ് പിതാവിനെയും വൈദ്യനെയും അറസ്റ്റു ചെയ്തത്. കുട്ടിക്ക് മതിയായ ചികിത്സ നിഷേധിച്ചുവെന്ന് പൊലീസ് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു.