വാർധക്യത്തിന് ആദരമേകി 'സുവാർധകം'. പത്തോളം അമ്മമാർക്ക്  ആദരമേകി കൂവപ്പടി സാന്ദ്രാനന്ദം സത്സംഗസമിതി

'വാർധക്യം ദ്വിതീയം ബാല്യം ശോഭനം ഭൂയാത്' എന്ന ആപ്തവാക്യവും ചിന്താധാരയും പങ്കുവച്ചുകൊണ്ട് പ്രായംചെന്ന അമ്മമാരെ ചടങ്ങിൽ പൊന്നാടയണിയിച്ചാദരിച്ചു.

New Update
afafqa

പെരുമ്പാവൂർ: എഴുപതു വയസ്സു കഴിഞ്ഞ അമ്മമാർക്കായി കൂവപ്പടിയിലെ ആധ്യാത്മികസത്സംഗ കൂട്ടായ്മയായ സാന്ദ്രാനന്ദം സത്സംഗസമിതി ഞായറാഴ്ച സംഘടിപ്പിച്ച 'സുവാർധകം' ചടങ്ങ്  സാർത്ഥകമായി. 

Advertisment

'വാർധക്യം ദ്വിതീയം ബാല്യം ശോഭനം ഭൂയാത്' എന്ന ആപ്തവാക്യവും ചിന്താധാരയും പങ്കുവച്ചുകൊണ്ട് പ്രായംചെന്ന അമ്മമാരെ ചടങ്ങിൽ പൊന്നാടയണിയിച്ചാദരിച്ചു. പത്തോളം അമ്മമാർക്ക് സ്നേഹോപഹാരങ്ങളും മെമെന്റോയും നൽകി. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടവരാണ് എല്ലാ മനുഷ്യരും.


ഇന്ന് യുവത്വത്തിന്റെ പ്രസരിപ്പിൽ നീണ്ടുനിവർന്നു നടക്കുന്നവരും, നാളെ മുതുകു വളഞ്ഞ വാർധക്യത്തിന്റെ നൊമ്പരങ്ങൾ പേറേണ്ടവരാണ് എന്നത് ഒരു യഥാർത്ഥ്യമാണെന്നും ജീവിതത്തിലെ ഇരുളും വെളിച്ചവും കണ്ടും കൊണ്ടുമറിഞ്ഞ് സുഖങ്ങളും പ്രാരാബ്ധങ്ങളും അനുഭവിച്ച് പ്രായമേറിക്കഴിയുമ്പോൾ വീണ്ടും മക്കളുടെയും ഉറ്റവരുടെയും സ്നേഹപരിഗണകളില്ലാതെ ജീവിയ്ക്കാൻ സാധിയ്ക്കാത്ത അവസ്ഥയിലേയ്ക്ക് മനുഷ്യൻ മടങ്ങുന്ന കാലമാണ് വാർദ്ധക്യമെന്നും ചടങ്ങിൽ സംസാരിച്ച സമിതി സെക്രട്ടറി ഓമന ഗോപിനാഥ് പറഞ്ഞു. 


സമിതിയുടെ പ്രവർത്തനം ഒരു ദശാബ്ദം പിന്നിടുന്ന വേളയിലാണ് പ്രായമായവർക്ക്  ആദരമേകിയത്. 

സമിതി പ്രസിഡന്റ് ലീല പി. കർത്താ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗുരു, നാദാപുരം ബാലാമണിയമ്മ വിശിഷ്ടാതിഥിയായിരുന്നു. ഇന്ദിര നായർ, സരസ്വതി നായർ, ചന്ദ്രിക കരുണാകരൻ പിള്ള, കെ. സുഭാഷിണിയമ്മ തുടങ്ങിയവർ നേതൃത്വം നൽകി.