പാലക്കാട്: ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്നും അധിക സ്ഥിരം ബാച്ചുകൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അവകാശ പ്രക്ഷോഭ യാത്ര അലനല്ലൂർ ടൗണിൽ സമാപിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി സഈദ് ടി കെ സമാപനസമ്മേളത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
നിലമ്പൂരിൽ വികസനത്തിൻ്റെ വീമ്പ് പറഞ്ഞു കൊണ്ടിരിക്കുന്ന ഇടത് മുന്നണി മലബാർ മേഖലയിലെ ജില്ലകൾ അനുഭവിക്കുന്ന വിദ്യാഭ്യാസ വിവേചനത്തിന് ആദ്യം മറുപടി പറയണമെന്ന് ജനറൽ സെക്രട്ടറി ചൂണ്ടിക്കാണിച്ചു. ഒന്നാം ഘട്ട അഡ്മിഷൻ പ്രക്രിയകൾ പൂർത്തിയായപ്പോൾ ജില്ലയിലെ അലോട്മെന്റ് ലഭിക്കാത്ത 23241 വിദ്യാർത്ഥികൾക്കായി മിച്ചമുള്ളത് കേവലം 4802 സീറ്റുകൾ മാത്രമാണ്. 18000തിലധികം വിദ്യാർത്ഥികൾ അഡ്മിഷൻ ലഭിക്കാതെ പുറത്തു നിൽക്കേണ്ടി വരുന്ന സാഹചര്യമാണ് നിലവിൽ ജില്ലയിലുള്ളത്.
മലബാർ മേഖലയിലെ ജില്ലകളോട് നിരന്തരമായി സർക്കാറുകൾ തുടരുന്ന വിദ്യാഭ്യാസ അവകാശനിഷേധങ്ങൾക്കെതിരെ നടത്തിയ പ്രക്ഷോഭ യാത്ര ജില്ലയിൽ നിലനിൽക്കുന്ന പ്രതിസന്ധിക്ക് പരിഹാരമായി സ്ഥിരം ബാച്ചുകൾ അനുവദിക്കുക ,പ്രൊഫ: വി കാർത്തികേയൻ കമ്മീഷൻ റിപ്പോർട്ട് ഉടനെ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്. പ്രക്ഷോഭയാത്രയുടെ ഭാഗമായി, മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയെ ആസ്പദമാക്കി വിദ്യാർത്ഥികൾ തെരുവ് നാടകവും അവതരിപ്പിച്ചു.
സമാപന സമ്മേളത്തിനു ജില്ലാ പ്രസിഡന്റ് ആബിദ് വല്ലപ്പുഴ അധ്യക്ഷത വഹിച്ചു.
വെൽഫെയർ പാർട്ടി അലനല്ലൂർ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പാക്കത്ത്, ഫ്രറ്റേണിറ്റി മൂവ്മെന്റ് മണ്ഡലം സെക്രട്ടറി സാലിമ അലനല്ലൂർ തുടങ്ങിയവർ അഭിവാദ്യങ്ങൾ അറിയിച്ചു സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി റസീന ആലത്തൂർ സ്വാഗതവും സിറാജുൽ ഹസൻ നന്ദിയും പറഞ്ഞു.