കൊച്ചി: നേത്രരോഗ ഗവേഷണ രംഗത്ത് നിർണായക ചുവടുവയ്പായി ഇന്ത്യയിലെ ആദ്യത്തെ 'റെറ്റിന ബയോ ബാങ്ക്' അമൃത ആശുപത്രിയിൽ പ്രവർത്തന സജ്ജമായി. മൈനസ് എഴുപത് ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്ന ഊഷ്മാവിൽ സംരക്ഷിക്കപ്പെടുന്ന കണ്ണിനുള്ളിലെ അക്വസ്, വിട്രിയസ് സാമ്പിളുകൾ കണ്ണുകളെ ബാധിക്കുന്ന സങ്കീർണ്ണമായ രോഗങ്ങളെ പഠിക്കുന്നതിനും ജനിതകവും ജീവശാസ്ത്രപരവുമായ ഗവേഷണങ്ങൾക്കും പ്രയോജനപ്പെടും.
അമൃത ആശുപത്രിയിലെ ഒഫ്താൽമോളജി വിഭാഗത്തിന്റെയും ക്ലിനിക്കൽ ട്രയൽ നെറ്റ്‌വർക്കിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വൈദ്യശാസ്ത്ര ഗവേഷകരുടെ ദേശീയ ത്രിദിന സമ്മേളനമായ മെറ്റാറസ് 2025 ന്റെ ഭാഗമായി നടന്ന ചടങ്ങിൽ അമൃത സ്കൂൾ ഓഫ് നാനോമെഡിസിൻ ആൻഡ് മോളിക്കുലാർ മെഡിസിൻ മേധാവി പ്രൊഫ. ശാന്തികുമാർ നായർ റെറ്റിന ബയോ ബാങ്കിന്റെ ഉദ്ഘാടനം നിർവഹിച്ചു.
നേത്രരോഗ സംബന്ധമായ മെഡിക്കൽ ചിത്രീകരണങ്ങളുടെ രാജ്യത്തെ ഏറ്റവും വിപുലമായ ശേഖരമായ ഇന്ത്യൻ റെറ്റിനൽ ഇമേജ് ബാങ്കിന്റെ ഉൽഘാടനം അമൃത വിശ്വ വിദ്യാപീഠം അസോസിയേറ്റ് ഡീൻ ഡോ. ഡി.എം. വാസുദേവൻ ഉദ്ഘാടനം ചെയ്തു. ക്ലിനിക്കൽ ഗവേഷണ പരിശീലന പദ്ധതികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി മെറ്റാറസ് ഓൺലൈൻ ട്രെയിനിങ് പ്ലാറ്റ്ഫോം അവതരിപ്പിച്ചു.
വൈദ്യശാസ്ത്ര ഗവേഷണ പരിശീലനത്തിനായി ക്ലിനിക്കൽ ട്രയൽ നെറ്റ്‌വർക്കുമായി സഹകരിച്ച് ഗവേഷകർക്കായുള്ള ആദ്യത്തെ ഓൺലൈൻ ജി.സി.പി അക്രഡിറ്റേഷൻ പദ്ധതിക്കും സമ്മേളനത്തിൽ തുടക്കമായി.
നേത്രരോഗ വിഭാഗം മേധാവി ഡോ. ഗോപാൽ എസ്. പിള്ള, അമൃത ആശുപത്രി സീനിയർ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. പ്രതാപൻ നായർ, അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. ബീന കെ.വി, ചീഫ് റിസർച്ച് ഓഫീസർ ഡോ. മെറിൻ ഡിക്സൺ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി.
മെഡിക്കൽ വിദ്യാർഥികൾക്കായി പോസ്റ്റർ, പ്രബന്ധ അവതരണവും ക്വിസ് മത്സരവും സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. ഫാർമകോളജി, സ്റ്റാറ്റിസ്റ്റിക്സ്, ഡേറ്റ മാനേജ്മെന്റ്, മൃഗ ഗവേഷണം, നിർമ്മിത ബുദ്ധി, ടെലിമെഡിസിൻ, ബയോടെക്നോളജി, ഹെമറ്റോളജി തുടങ്ങി വിവിധ മേഖലകളിലെ അൻപതോളം ഗവേഷണ വിദഗ്ധരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകിത്.