/sathyam/media/media_files/2025/01/02/2oZMN0di808gCQZUZ31K.jpg)
തിരുവനന്തപുരം: ലോക കാൻസർ ദിനാചരണത്തിന്റെ ഭാഗമായി എസ്പി മെഡിഫോർട്ട് ആശുപത്രിയും മാൾ ഓഫ് ട്രാവൻകൂറും ചേർന്ന് 'സ്ത്രീകളെ ബാധിക്കുന്ന കാൻസർ' ബോധവൽക്കരണ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
എസ്പി മെഡിഫോർട്ട് ആശുപത്രിയിലെ ഒബ്സ്റ്റെട്രിക്സ് & ഗൈനക്കോളജി കൺസൾട്ടന്റ് ഡോ. രോഹിണി ഉദ്‌ഘാടനം ചെയ്തു. നേരത്തെയുള്ള രോഗനിർണയമാണ് കാൻസർ ചികിത്സയിൽ നിർണായക പങ്ക് വഹിക്കുന്നതെന്നും എന്നാൽ നിരവധി സ്ത്രീകൾ ആവശ്യമായ പരിശോധന നടത്താറില്ലെന്നും ഡോ. രോഹിണി പറഞ്ഞു.
"സ്തന, സെർവിക്കൽ, അണ്ഡാശയ, ഗർഭാശയ അർബുദങ്ങളാണ് സ്ത്രീകളിൽ സാധാരണമായി കാണപ്പെടുന്നത്. ആദ്യഘട്ടത്തിൽ കണ്ടെത്തുന്ന കാൻസർ രോഗലക്ഷണങ്ങൾ മിക്കപ്പോഴും ഭേദമാക്കാവുന്നതാണ്. 35 വയസ്സിനു മുകളിലുള്ള സ്ത്രീകൾ നേരത്തെയുള്ള രോഗനിർണയത്തിനായി വാർഷിക മാമോഗ്രാമുകളോ അൾട്രാസൗണ്ടുകളോ നടത്തണം." ഡോ രോഹിണി പറഞ്ഞു.
ക്യാമ്പിൽ സൗജന്യ മെഡിക്കൽ പരിശോധനയും സംഘടിപ്പിച്ചു. എസ്പി മെഡിഫോർട്ടിന്റെ ചീഫ് മാർക്കറ്റിംഗ് മാനേജർ തഞ്ജയ് കപൂർ, മറ്റു വിശിഷ്ട വ്യക്തികൾ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.
സ്ത്രീകളിൽ പതിവായി ആരോഗ്യ പരിശോധനകൾ നടത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരിക്കുകയും കാൻസർ പ്രതിരോധത്തിനുള്ള മുൻകരുതൽ നടപടികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.