പാലക്കാട് : കായികാധ്യാപകരുടെ നിയമനത്തിന് അധ്യാപക വിദ്യാർഥി അനുപാതം മുന്നൂറിന് ഒന്നാക്കി മാറ്റാമെന്ന് മന്ത്രി നൽകിയ ഉറപ്പ് പാലിക്കണമെന്നും സ്പെഷ്യലിസ്റ്റ് അധ്യാപകരെ സംരക്ഷിക്കാനും അധ്യാപക വിദ്യാർഥി അനുപാതം കുറയ്ക്കണമെന്നും കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ സംഘടിപ്പിച്ച കായിക സ്പെഷ്യലിസ്റ്റ് അധ്യാപകയോഗം ആവശ്യപ്പെട്ടു.
തയ്യൽ അധ്യാപകരെ നിയമിക്കുന്നതിന് 200 പെൺകുട്ടികൾ വേണമെന്ന നിബന്ധന ഒഴിവാക്കി 200 കുട്ടികൾ എന്നാക്കി മാറ്റണമെന്നും കലാ കായിക പഠനം പ്രൈമറി മുതൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുകയും പാഠപുസ്തകങ്ങൾ തയ്യാറാക്കുകയും ചെയ്തെങ്കിലും അത് പഠിപ്പിക്കുന്നതിനാവശ്യമായ അധ്യാപകരെ നിയമിക്കാത്തത് വിദ്യാർഥികളോട് കാണിക്കുന്ന ക്രൂരതയാണെന്നും അതിന് ഉടൻ പരിഹാരം കാണണമെന്നും കെ.എസ്. ടി.യു ആവശ്യപ്പെട്ടു.
വിദ്യാർഥികളുടെ സ്വഭാവ രുപീകരണവും വ്യക്തിത്വവികാസവും ശാരീരിക മാനസിക ശാക്തീകരണവും വളരെ പ്രാധാന്യപൂർവം ഏറ്റെടുക്കേണ്ട കാലത്ത് അതിനാവശ്യമായ അധ്യാപകരെ നിയമിക്കുന്നില്ല എന്നത് ഖേദകരമാണ്. മറ്റ് വിഷയങ്ങളെപ്പോലെ വളരെ പ്രാധാന്യമുള്ള കലാകായിക വിഷയങ്ങൾക്ക് കുട്ടികൾ കുറഞ്ഞ വിദ്യാലയങ്ങളിലും അധ്യാപകരെ ലഭിക്കുന്ന തരത്തിൽ ആവശ്യമെങ്കിൽ ഒന്നിൽ കൂടുതൽ വിദ്യാലയങ്ങളെ കൂട്ടിച്ചേർത്ത് കായികാധ്യാപകരെ നിയമിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
കെ.എസ്. ടി.യു ജനറൽ സെക്രട്ടറി കല്ലൂർ മുഹമ്മദലി അധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് കെ.എം. അബ്ദുള്ള ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറിമാരായ മണ്ടോടി ബഷീർ നാസർ തേളത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി ഖാലിദ് ജാഫർ മങ്കട അനീസ് കൊടുവള്ളി ഷംസുദ്ദീൻ മിറാജ് തൃശ്ശൂർ മുഹമ്മദ് സുഹൈൽ നൂറുദ്ദീൻ പി പി മുഹമ്മദ് ബഷീർ തുടങ്ങിയവർ സംബന്ധിച്ചു