കരിമണ്ണൂരിൽ സെന്റ് ആന്റണീസ് കപ്പേള വെഞ്ചരിപ്പ് തിങ്കളാഴ്ച്ച

New Update
St. Anthony's Chapel

കരിമണ്ണൂർ: മഹാജൂബിലി സ്മാരകമായി പുനർ നിർമ്മിച്ച കരിമണ്ണൂർ സെന്റ് ആന്റണീസ് കപ്പേളയുടെ വെഞ്ചരിപ്പും പ്രതിഷ്ഠയും മെയ് അഞ്ച് തിങ്കളാഴ്ച്ച കോതമം​ഗലം ബിഷപ്പ് മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ നിർവ്വഹിക്കുമെന്ന് വികാരി ഫാദർ സ്റ്റാൻലി പുൽപ്രയിൽ, അസിസ്റ്റന്റ് വികാരി ഫാദർ മാത്യു എടാട്ട് എന്നിവർ അറിയിച്ചു. 

Advertisment

കരിമണ്ണൂരിന്റെ അനു​ഗ്രഹ സ്രോതസ്സായി കത്തോലിക്കാ വിശ്വാസത്തിന്റെ പ്രതീകമായി നാനാ ജാതി മതസ്ഥരുടെ അഭയ കേന്ദ്രമായി കരിമണ്ണൂർ ടൗണിൽ പതിറ്റാണ്ടുകളായി സെന്റ് ആൻ്റണീസ് കപ്പേള നിലകൊള്ളുന്നു. വിശുദ്ധ അന്തോനീസിന് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഈ കപ്പേള ഈ നാടിന്റെ തന്നെ അഭിമാനമാണ്.


1949 ൽ അന്നത്തെ വികാരിയായിരുന്ന റവ. ഫാ. ജോസഫ് മാവുങ്കലാണ് കപ്പേള നിർമ്മാണത്തിന് തുടക്കം കുറിച്ചത്. പ്രാരംഭ ദശയിൽ ഇത് ചെറിയൊരു ഷെഡ് ആയാണ് രൂപപ്പെടുത്തിയത്. തുടർന്ന് 1951ൽ റവ. ഫാ. ജോസഫ് നമ്പ്യാപറമ്പിൽ മനോഹരമായ മുഖവാരം കൂട്ടിച്ചേർത്ത് ക്രിസ്തുരാജന്റെയും വി. അന്തോനീസിന്റെയും രൂപങ്ങൾ പ്രതിഷ്ഠിച്ച് കപ്പേള വിപുലീകരിച്ചു. 


കരിമണ്ണൂർ പള്ളി പണിയുന്നതിന് നേതൃത്വം നൽകിയ നാ​ഗർകോവിൽ സ്വദേശിയായ ആശിർവാദം മേസ്തിരിയും സംഘവുമാണ് കപ്പേളയും നിർമ്മിച്ചത്. പൂർത്തിയായ കപ്പേളയുടെ ആശിർവ്വാദം 1952ൽ അന്നത്തെ മെത്രാനായിരുന്ന മാർ മാത്യു പോത്തനാമുഴി പിതാവ് നിർവ്വഹിച്ചു.

അന്നത്തെ കപ്പേളയുടെ ഏറ്റവും മുകളിലായി ടൗണിനെ അനു​ഗ്രഹിച്ച് നിന്നിരുന്ന ക്രിസ്തുരാജന്റെ രൂപം തുരുത്തിക്കര വർക്കി നൽകിയതാണ്. അതിന് താഴെയായി സ്ഥിതി ചെയ്തിരുന്ന വി. അന്തോനീസിന്റെ രൂപം നൽകിയത് വട്ടക്കാവിൽ മാണിയും കുടുംബവുമായിരുന്നു. കപ്പേളയുടെ സ്ഥല പരിമിതി പരി​ഗണിച്ച് 2002 - 2003 കാലയളവിൽ റവ. ഫാ. ജോസ് പീച്ചാട്ടിൻ്റെ നേതൃത്വത്തിൽ ഇരുവശവും കൂട്ടിയെടുത്ത് കൂടുതൽ സൗകര്യപ്രദമാക്കി.


ബലക്ഷയം മൂലം അറ്റകുറ്റ പണികൾ അപ്രായോ​ഗികമായതിനാൽ നിലവിലുള്ള കപ്പേള പുതുക്കിപ്പണിയുന്നതിന് തീരുമാനിച്ചു. പുതിയ കപ്പേളയുടെ അടിസ്ഥാന ശിലയുടെ ആശീർവ്വാദം 2024 ഒക്ടോബർ 31ന് മോൺ. വിൻസെൻ്റ് നെടുങ്ങാട്ട് നിർവ്വഹിച്ചു. ഇടവകയിൽ നിന്നുള്ള വൈദികരുടെ സമൂഹബലിക്ക് ശേഷം പുതിയ കപ്പേളയുടെ ശിലാസ്ഥാപനം 2024 നവംബർ 14ന് വികാരി ഫാ. സ്റ്റാൻലി പുൽപ്രയിൽ നിർവ്വഹിച്ചു. 


മഹാജൂബിലി വർഷമായി തിരുസഭ ആചരിക്കുന്നതിന്റെ സ്മാരകമായിട്ടാണ് കപ്പേള പുനർ നിർമ്മിച്ചിരിക്കുന്നത്. തിങ്കളാഴ്ച വെകിട്ട് അ‍ഞ്ച് മണിക്ക് കോതമം​ഗലം രൂപതാദ്ധ്യക്ഷൻ മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ മഹാജൂബിലി സ്മാരകമായി നിർമ്മിച്ചിരിക്കുന്ന കപ്പേള കൂദാശ ചെയ്ത് വിശുദ്ധ ബലിയർപ്പിക്കും.


അം​ഗപരിമിതർക്ക് അനായാസം തിരി തെളിച്ച് പാർത്ഥിക്കുന്നതിന് റോഡ് നിരപ്പിൽ തന്നെ വി. അന്തോനീസിന്റെ തിരുസ്വരൂപം പ്രതിഷ്ഠിച്ചിരിക്കുന്ന ഒരു ​ഗ്രോട്ടോയും ദിവസത്തിൽ പല പ്രാവശ്യം ദൈവ സാന്നിദ്ധ്യ സ്മരണയുണർത്താനും പ്രാ‍ർത്ഥിക്കാൻ സഹായിക്കുന്നതിനുമായി പ്രാർത്ഥനാ മ‍ഞ്ജരികൾ പാടുന്ന വലിയ ഒരു ക്ലോക്കും കപ്പേളയുടെ സവിശേഷതകളാണ്. 


അകത്ത് വി. അന്തോനീസിന്റെ ജീവിതത്തിലെ രണ്ട് അത്ഭുതങ്ങൾ മദ്ബ​ഹയിൽ കൊത്തിവച്ചിരിക്കുന്നതും എട്ട് അത്ഭുതങ്ങൾ സ്റ്റെയിൻ ​ഗ്ലാസിൽ വെന്റിലേഷനുകളിൽ ആലേഖനം ചെയ്തിരിക്കുന്നതും പുനർ നിർമ്മിച്ചിരിക്കുന്ന കപ്പേളയെ കൂടുതൽ മനോഹരമാക്കുന്നു.