വര്‍ഷങ്ങളായി തകര്‍ന്ന് തരിപ്പണമായി കിടക്കുന്ന കടുത്തുരുത്തി-ആപ്പുഴ തീരദേശ റോഡ് നന്നാക്കാന്‍ നടപടികളുമായി മോന്‍സ് ജോസഫ് എംഎല്‍എ

New Update
8b391730-a7e6-408c-ab0c-4e35484ee25c

കടുത്തുരുത്തി: വര്‍ഷങ്ങളായി തകര്‍ന്ന് തരിപ്പണമായി കിടക്കുന്ന കടുത്തുരുത്തി-ആപ്പുഴ തീരദേശ റോഡ് നന്നാക്കാന്‍ നടപടികളായി. മോന്‍സ് ജോസഫ് എംഎല്‍എ ഇടപെട്ട് 33 ലക്ഷം രൂപ അനുവദിച്ചതോടെയാണ് റോഡിന് ശാപമോഷമാകുന്നത്. പൊതുമരാമത്ത് വകുപ്പ് കടുത്തുരുത്തി മണ്ഡലത്തില്‍ നടപ്പാക്കുന്ന റണ്ണിംഗ് കോണ്‍ട്രാക്ട് പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് തീരദേശ റോഡിന്റെ വികസനം നടപ്പാക്കുന്നത്. 

Advertisment

വെള്ളക്കെട്ട് ഉണ്ടാവുന്ന സ്ഥലങ്ങളില്‍ മണ്ണിട്ട് ഉയര്‍ത്തിയ ശേഷമാണ് ടാറിംഗ് ജോലികള്‍ നടപ്പാക്കുക. പിഡബ്ല്യുഡി കടുത്തുരുത്തി സബ് ഡിവിഷന് കീഴില്‍ റോഡ് നിര്‍മാണ പ്രവര്‍ത്തി ടെന്‍ഡര്‍ ചെയ്ത് എഗ്രിമെന്റ് വച്ചതിനെ തുടര്‍ന്ന് നിര്‍മാണ ജോലികള്‍ ആരംഭിച്ചു കഴിഞ്ഞു. റെയില്‍വേ മേല്‍പാലത്തിനടിയില്‍ വരുന്ന ഭാഗത്ത് പ്രവര്‍ത്തി നടപ്പാക്കുന്നതിനായി റെയില്‍വേയുടെ അനുമതി ലഭിക്കേണ്ടതുണ്ട്. ഇതിനായി മോന്‍സ് ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ ഇടപെടലുകള്‍ നടത്തി വരികയാണ്. 

വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന റോഡ് കാല്‍നടയാത്ര പോലും പറ്റാത്ത വിധം പൂര്‍ണമായും നാശാവസ്ഥയിലായിരുന്നു. തകര്‍ന്ന് കിടക്കുന്ന റോഡിന്റെ അവസ്ഥ പലതവണയായി മോന്‍സ് ജോസഫ് എംഎല്‍എയുടെ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്നാണ് നടപടികളായത്. റോഡിന്റെ കടുത്തുരുത്തിയില്‍ നിന്നുള്ള പ്രാരംഭ ഭാഗം ഉള്‍പെടെ ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കും. തീരദേശ റോഡിന് ശാപമോഷമുണ്ടാകുന്നതും പ്രതീക്ഷിച്ചുള്ള നാട്ടുകാരുടെ കാത്തിരിപ്പിന് അവസാനമാവുകയാണ്. 

വെള്ളക്കെട്ടും ചെളിയും പള്ളയുമെല്ലാമായി റോഡിലൂടെയുള്ള യാത്ര ആളുകള്‍ക്കു ദുരിതം നിറഞ്ഞതായി മാറിയിരുന്നു. മറ്റു റോഡുകളിലൂടെയുള്ള യാത്ര തടസ്സപെടുമ്പോള്‍ ബൈപ്പാസ് റോഡായി ഉപയോഗിക്കുന്നതാണെങ്കിലും റോഡ് തകര്‍ന്ന് കിടക്കുന്നതിനാല്‍ ഇതു ഉപയോഗപെടുത്താനാവാത്ത സ്ഥിതിയിലായിരുന്നു. വെള്ളപൊക്കവും വെള്ളക്കെട്ടുമെല്ലാമായതോടെയാണ് കടുത്തുരുത്തി-ആപ്പൂഴ തീരദേശ റോഡ് പൂര്‍ണമായി തകര്‍ന്നത്. 

റോഡ് പൂര്‍ണമായും കുണ്ടും കുഴിയും നിറഞ്ഞു ചെളിയും വെള്ളക്കെട്ടും വ്യാപകമായതോടെ ഇതുവഴിയുള്ള വാഹന, കാല്‍നട യാത്ര ദുരിതമായി മാറിയിരുന്നു. സ്‌കൂളിലേക്കു വന്നുപോകുന്ന വിദ്യാര്‍ഥികളും, ദേവാലയങ്ങളിലേക്ക് പോയി വരുന്നതും, പടിഞ്ഞാറന്‍ പ്രദേശത്തുള്ളവര്‍ കടുത്തുരുത്തിയിലെത്തി മടങ്ങുന്നതുമെല്ലാം ചെളികുണ്ടായി മാറിയ ഈ റോഡിലൂടെയായിരുന്നു.

പ്രായമായവര്‍ക്ക് പള്ളിയില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ പോകണമെങ്കിലും റോഡിലെ ചെളിക്കെട്ടിലൂടെ നീന്തേണ്ട സ്ഥിതിയായിരുന്നു. കല്ലറയിലേക്കു കുടിവെള്ളമെത്തിക്കാനുള്ള പൈപ്പിടുന്നതിനായി റോഡ് കുത്തി പൊളിച്ചതാണ് റോഡിന്റെ അവസ്ഥ പൂര്‍ണ തകര്‍ച്ചയിലാക്കിയത്. റെയില്‍വേ മേല്‍പാലത്തിന്റെ അടിയിലൂടെ റോഡ് കടന്നു പോകുന്ന ഭാഗത്ത് പൂര്‍ണമായും തകര്‍ന്നു കിടക്കുകയാണ്. 

മൂന്നര കിലോമീറ്ററോളം ദൂരം വരുന്ന റോഡ് പടിഞ്ഞാറന്‍ പ്രദേശങ്ങളായ ആയാംകുടി, ആപ്പുഴ, എരുമത്തുരുത്ത്, എഴുമാന്തുരുത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്ക് കടുത്തുരുത്തി പട്ടണവുമായി ബന്ധപെടാന്‍ സഹായിക്കുന്ന എളുപ്പമാര്‍ഗമാണ്. വാലാച്ചിറ റെയില്‍വേ ഗേറ്റ് വഴിയുള്ള കടുത്തുരുത്തി-കല്ലറ റൂട്ടില്‍ ഗതാഗതപ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്ന വഴിയാണിത്

Advertisment