'കോട്ടയത്ത് കൊടുങ്കാറ്റ് വിശീ'. സെക്കന്‍ഡുകള്‍ കൊണ്ട് വാഹനം ഓടിക്കാന്‍ കഴിയാത്ത വിധം കാറ്റ്. കാറ്റു വീശിയതു മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലെന്നു കാലാവസ്ഥാ നിരീക്ഷകര്‍

New Update
'Storm in Kottayam

കോട്ടയം: കോട്ടയത്തെ വിറപ്പിച്ച് കൊടും കാറ്റ്. ഇന്നു രാവിലെ 12.30നാണ് കോട്ടയം നഗരത്തിലും സമീപ പ്രദേശങ്ങളിലും അതിശക്തമായ കാറ്റ് ഉണ്ടായത്. മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കുകയും ചെയ്തിരുന്നു. അപ്രതീക്ഷിതമായ കാറ്റില്‍ ഇരുചക്രവാഹനങ്ങള്‍ മുന്നോട്ടു പോകാന്‍ സാധിക്കാത്ത സ്ഥിതി ഉണ്ടായി.

Advertisment

പലരും വാഹനങ്ങള്‍ നിര്‍ത്തി കാറ്റു മാറിയ ശേഷമാണു യാത്ര തുടര്‍ന്നത്. വയനാട്, കണ്ണൂര്‍ മേഖലയിലും സാമനമായ രീതിയില്‍ ഇന്നു ശക്തമായ കാറ്റു വിശിയിരുന്നു. കാറ്റ് നാശനഷ്ടം ഉണ്ടാക്കിയോ എന്നതു സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചുവരുന്നതേയുള്ളൂ.


അതിശക്തമായ കാറ്റു വീശുന്നതു കോട്ടയത്തു പതിവുകാഴ്ചയായി മാറിയിരിക്കുകയാണ്. ഒരാഴ്ച മുന്‍പു കോട്ടയത്ത് മണിക്കൂറില്‍ 62 കിലോമീറ്ററും കുമരകത്ത് 52 കിലോമീറ്ററും വേഗത്തിലാണു കാറ്റു വീശിയത്. വ്യപക നാശനഷ്ടമാണ് ഇത്തരം തീവ്രതയേറിയ കാറ്റ് സൃഷ്ടിക്കുന്നത്. കാര്‍ഷിക മേഖലയ്ക്കാണു കാറ്റ് കനത്ത നഷ്ടം വിതയ്ക്കുന്നത്.

ശക്തമായ കാറ്റില്‍ റബര്‍ മരങ്ങളും വാഴയുമെല്ലാം ഒടിഞ്ഞു വീഴും. ഇതു കടുത്ത സാമ്പത്തിക നഷ്ടം കര്‍ഷകര്‍ക്കുണ്ടാക്കും. കാലവര്‍ഷം ആരംഭിച്ച ശേഷം ഏറ്റവും കൂടുതല്‍ നഷ്ടം ഉണ്ടായ കാര്‍ഷിക ഇനങ്ങള്‍ വാഴയും റബറുമാണ്.  5.03 കോടിയുടെ വാഴ കൃഷിയും 93.50 ലക്ഷം രൂപയുടെ റബര്‍ കൃഷിയും കോട്ടയത്തു നശിച്ചിട്ടുണ്ട്.

Advertisment