ചങ്ങനാശേരിയില്‍ തെരുവുനായ ഭീതി. ഭൂരിഭാഗം തെരുവുനായകള്‍ക്കും പേ വിഷ ബാധ. നായകളെ ഓടിക്കാന്‍ പടക്കം പൊട്ടിച്ചു പ്രദേശവാസികള്‍

New Update
433380d6-551f-4bb4-b777-5bf05340bb31

ചങ്ങനാശേരി : ചങ്ങനാശേരിയില്‍ തെരുവുനായ ഭീതിയില്‍.. വഴിയാത്രക്കാരെ ഒടിച്ചിട്ടു കടിക്കുന്ന സംഭവങ്ങള്‍ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ അക്രമകാരികളായ തെരുവുനായകളിൽ ഭൂരിഭാഗവും പേ വിഷ ബാധ ഉള്ളവയാണെന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്.

Advertisment


കഴിഞ്ഞ ദിവസം വാഴപ്പള്ളിയില്‍ 8 പേരെ കടിച്ച തെരുവുനായയ്ക്കു പേവിഷബാധ സ്ഥിരീകരിച്ചിരുന്നു.  കുറ്റിശേരിക്കടവ് റോഡില്‍ കല്‍ക്കുളത്തുകാവിലും പരിസരപ്രദേശങ്ങളിലുമായിരുന്നു ആക്രമണം.  മൃഗാശുപത്രിയില്‍  നിരീക്ഷണത്തിലുണ്ടായിരുന്ന നായ വെള്ളിയാഴ്ച ചത്തു. പരിശോധനയില്‍ പേ വിഷബാധ ഉണ്ടെന്നും കണ്ടെത്തി.

വാഴപ്പള്ളിക്കു പുറമേ പെരുമ്പനച്ചി, പാറക്കല്‍, മുല്ലശേരി പ്രദേശങ്ങളില്‍ തെരുവുനായകളുടെ ശല്യം രൂക്ഷമായതോടുകൂടി ജനങ്ങള്‍ എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥയാണ്. കുട്ടികളെ പുറത്തേക്കു വിടാന്‍ പോലും മാതാപിതാക്കള്‍ക്കു ഭയമാണ്. കുട്ടികളെ നായകള്‍ കൂട്ടമായി എത്തി ആക്രമിക്കാന്‍ വരുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. തലനാരിഴയ്ക്കു മാത്രമാണു ദുരന്തങ്ങള്‍ ഒഴിവാകുന്നത്. ഈ പ്രദേശങ്ങളില്‍ രാത്രിയില്‍ പടക്കം പൊട്ടിച്ചും മറ്റുമാണു പ്രദേശവാസികള്‍ നായ്ക്കളെ ഓടിക്കുന്നത്.

വീടുകളില്‍ കോഴികളെ പോലും വളര്‍ത്തുവാന്‍ പേടിയാണ്. രാത്രിയെന്നോ പകലെന്നൊ ഇല്ലാതെ വീടുകളുടെ മതിലുകളും, വേലികളും ചാടി എത്തുന്ന നായ്ക്കള്‍ കോഴികളെ പിടിച്ചുകൊണ്ട് കടന്നുകളയും. കഴിഞ്ഞദിവസം പെരുമ്പനച്ചി മുല്ലശേരി ഭാഗത്ത് താന്നിമൂട്ടില്‍ രഞ്ജിത്തിന്റെ വീട്ടില്‍ നിന്നും 10 കോഴികളെയാണു തെരുവ് നായ്ക്കള്‍ കടിച്ചു കൊണ്ടുപോയത്.

വര്‍ഷാവര്‍ഷം തെരുവുനായ്ക്കളെ പിടികൂടി ഇത്തരത്തില്‍ പേവിഷ പ്രതിരോധ കുത്തിവയ്പു നല്‍കണമെന്നാണു നിര്‍ദേശമെങ്കിലും തദ്ദേശസ്ഥാപനങ്ങളില്‍ നടപ്പാക്കുന്നില്ല. കുത്തിവയ്പ്പെടുത്ത തെരുവുനായ്ക്കളെ തിരിച്ചറിയാന്‍ പെയ്ന്റ്സ്പ്രേ ചെയ്യണം. വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ് കിട്ടണമെങ്കിലും പ്രതിരോധ കുത്തിവയ്പു നിര്‍ബന്ധമാണ്. ഭൂരിഭാഗം ആള്‍ക്കാരും ഇതു പാലിക്കുന്നുണ്ട്. നഗരത്തിലെ പ്രധാന നിരത്തുകളില്‍ പോലും തെരുവു നായ്ക്കളുടെ ശല്യം വര്‍ദ്ധിച്ചത് പൊതുജനങ്ങളെ പരിഭ്രാന്തിയിലാക്കിരിക്കുകയാണ്.  

കൊച്ചുകുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ രാവിലെ തന്നെ സ്‌കൂളിലേക്ക് പോകുമ്പോള്‍ റോഡരികത്തു നില്‍ക്കുന്ന തെരുവു നായ്ക്കളുടെ അക്രമണത്തെയാണു നാട്ടുകാര്‍ ഭയക്കുന്നത്. തെരുവുനായ്ക്കളെ നിയന്ത്രണ വിധേയമാക്കുകയും പൊതുജനങ്ങള്‍ക്കു സുരക്ഷ ഉറപ്പാക്കുന്നതിന് അധികൃതര്‍ അടിയന്തിരമായനടപടികള്‍ കൈകൊള്ളണമെന്നാണു നാട്ടുകാരുടെ ആവശ്യം.