മുല്ലപ്പെരിയാർ വിഷയത്തിൽ കേന്ദ്ര സർക്കാർ കാര്യക്ഷമമായി ഇടപെടണം -ഡീൻ കുര്യാക്കോസ് എം പി

New Update
DEAN KURIAKOSE

ഇടുക്കി: മുല്ലപ്പെരിയാർ വിഷയത്തിൽ കേന്ദ്ര സർക്കാർ കാര്യക്ഷമമായി ഇടപെടണമെന്ന് ഡീൻ കുര്യാക്കോസ് എം പി. ജല ശക്തി മന്ത്രാലയത്തിൻ്റെ ധനാഭ്യർത്ഥന ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് ഈ വിഷയം ഉന്നയിച്ചത്.


Advertisment

2021 ഡിസംബർ 31 ന് കേന്ദ്ര ഡാം സുരക്ഷാ നിയമം യാഥാർത്ഥ്യമായതിന് ശേഷം ദേശീയ ഡാം സുരക്ഷാ അതോറിറ്റി (എൻ ഡി എസ് എ) രൂപീകരിക്കപ്പെട്ടു. എന്നിരുന്നാലും യാതൊരു പ്രവർത്തനങ്ങളും തുടങ്ങിയിരുന്നില്ല. കഴിഞ്ഞ സാമ്പത്തിക വർഷം 25 കോടി രൂപ അനുവദിച്ചെങ്കിലും,9. 4 കോടി രൂപ മാത്രമാണ് എൻ ഡി എസ് എ യുടെ പ്രവർത്തനങ്ങൾക്കായി ചിലവാക്കിയത്.


ഈ ബഡ്ജറ്റിൽ 23 കോടി രൂപ അനുവദിച്ചിട്ടുട്ട്. ഡാം സുരക്ഷാ നിയമത്തിൻ്റെ 9 (1) വ്യവസ്ഥകൾ അനുസരിച്ച് സുരക്ഷാ ഭീഷണി നേരിടുന്ന ഡാമുകളുടെ സുരക്ഷ സംബന്ധിച്ച വിവരശേഖരണം, ഡാം തകർച്ചകൾ വഴിയുള്ള ദുരന്തങ്ങൾ ഒഴിവാക്കുന്നതിനുള്ള നയരൂപീകരണം, ഡാം സുരക്ഷാസമിതികൾ തമ്മിലുള്ള പ്രശ്നങ്ങളും, ഡാം ഉടമസ്ഥനുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുക, എന്നിവ ഉൾപ്പടെ നിരവധി ഉത്തരവാദിത്വങ്ങൾ നിർവചിക്കപ്പെട്ടിട്ടുണ്ട്.എന്നിരുന്നാലും നിയമപരമായി നിർവഹിക്കപ്പെടേണ്ട ഈ കടമകൾ ചെയ്തു തീർക്കുന്നതിന്  എൻ ഡി എസ് എ   ഇപ്പോഴും  പര്യാപ്തമല്ല. 


ഡാം സുരക്ഷാ നിയമത്തിൻ്റെ 2 (X) വകുപ്പ് അനുസരിച്ച് മുല്ലപ്പെരിയാർ ഡാം പ്രത്യേകമായി പരിഗണിക്കപ്പെടേണ്ട ഡാം ആണ്.2022 ഏപ്രിൽ 8 ന് സുപ്രീം കോടതി നിർദ്ദേശിച്ചതനുസരിച്ച് മേൽനോട്ട സമിതിയുടെ മുഴുവൻ ചുമതലകളും, നിശ്ചിത കാലപരിധി കഴിഞ്ഞാൽ ഡാം സുരക്ഷ അതോറിറ്റി(എൻ ഡി എസ് എ) വഹിക്കേണ്ടതാണ്. എന്നാൽ വളരെ നിരുത്തരവാദപരമായ സമീപനമാണ് കേന്ദ്രം സ്വീകരിച്ചിട്ടുള്ളത്.


നിയമത്തിലെ 16-ാം വകുപ്പ് അനുസരിച്ച് നിരന്തരമായ നിരീക്ഷണവും, മേൽനോട്ടവും, പ്രവർത്തനവും,സുരക്ഷാ പരിശോധനയും, അറ്റകുറ്റപണികളും, നിർവചിക്കപ്പെട്ടിരിക്കുമ്പോൾ, പാർലമെൻ്റിൽ നൽകിയ ചോദ്യോത്തരത്തിൽ  സുരക്ഷാ പരിശോധന ഡാം സുരക്ഷാ അതോറിറ്റിയുടെ (എൻ ഡി എസ് എ) ചുമതലയല്ലെന്ന് പറഞ്ഞത് നിർഭാഗ്യകരമാണ്. 


2021 ൽ നിയമം പാസാക്കിയിട്ടും,4 വർഷം കഴിഞ്ഞ് ഇപ്പോഴും ഡാം സുരക്ഷാ അതോറിറ്റി (എൻ ഡി എസ് എ) സ്ഥലപരിശോധന പോലും നടത്താത്തത് പ്രത്യേകം കണക്കിലെടുക്കണം. ലോകത്ത് ഇന്ന് വരെ സംഭവിക്കാത്ത വൻദുരന്തമായിരുക്കും മുല്ലപ്പെരിയാറിന് എന്തെങ്കിലും സംഭവിച്ചാൽ കേരളം ഏറ്റുവാങ്ങേണ്ടി വരുന്നത്.


ഈ സാഹചര്യo കണക്കിലെടുത്ത് തമിഴ്നാടിന് ആവശ്യത്തിന് വെള്ളം നൽകുന്നത് തുടർന്ന്, കേരളത്തിന് സുരക്ഷ ഉറപ്പാക്കി പുതിയ ഡാം യാഥാർത്ഥ്യമാക്കുന്നതിന് ഡാം സുരക്ഷാ അതോറിറ്റിയുടെ(എൻ ഡി എസ് എ) നേതൃത്വത്തിൽ തയ്യാറാകണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.

Advertisment