പരുമല: ദൈവം നമുക്ക് കാണിച്ചു തന്ന ഏറ്റവും നല്ല മാർഗ്ഗം സേവനത്തിന്റേതാണെന്ന് മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. പരുമല സെന്റ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് ഓഡിറ്റോറിയത്തിൽ നടന്ന സ്രോതസ്സ് പ്രോജക്ടുകളുടെ കൈമാറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രശസ്തി ആഗ്രഹിക്കാതെ പ്രതിഫലം ഇച്ഛിക്കാതെ മറ്റുള്ളവർക്ക് കൊടുക്കുവാനാണ് ദൈവം പഠിപ്പിച്ചത്. ദൈവം നമ്മിൽ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ല. ആരോടും വിവേചനം കാണിക്കുന്നില്ല. ദൈവവും സൂര്യനും പ്രകാശമാണ് ചൊരിയുന്നത്. അത് സമൂഹത്തിൻറെ നന്മയ്ക്ക് വേണ്ടിയാണ് നൽകുന്നത്.
ജീവകാരുണ്യ സംഘടനയായ സ്രോതസ്സ് ഷാർജ ചെയ്യുന്ന പ്രവർത്തനങ്ങളും അതേ പോലെയാണെന്ന്. ആയിരക്കണക്കിനാളുകളുടെ ദുഃഖം അകറ്റുവാൻ കഴിഞ്ഞ കാലങ്ങളിൽ സ്രോതസ്സിന്റെ പ്രവർത്തനങ്ങൾക്ക് സാധിച്ചു. സമൂഹത്തിനും സഭയ്ക്കും അഭിമാനമാണ് 24 വർഷം പൂർത്തിയാക്കുന്ന സ്രോതസിന്റെ പ്രവർത്തനങ്ങൾ എന്ന് കാതോലിക്ക ബാവ പറഞ്ഞു. സ്രോതസ്സ് പ്രസിഡൻറ് ഡേവിഡ് വർഗീസ് അധ്യക്ഷത വഹിച്ചു.
മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പക്കോമിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. പാലക്കാട് അട്ടപ്പാടി സെൻറ് ഗ്രിഗോറിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന് സ്രോതസ്സ് നിർമ്മിച്ചു നൽകുന്ന സയൻസ് ലാബിന്റെയും കുട്ടംപേരൂരിൽ വീടിന്റെയും താക്കോൽദാനം കാതോലിക്ക ബാവ നിർവഹിച്ചു.
വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് ആമയിൽ , അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ,റവ ഫിലിപ്പ് എം ശാമുവൽ കോറോപ്പിസ്കോപ്പ, യൂഹാനോൻ റമ്പാൻ, ഫാ.എം സി പൗലോസ് സഭ മാനേജിങ് കമ്മിറ്റിയംഗം ജോൺ മത്തായി , സ്രോതസ്സ് സെക്രട്ടറി സുനിൽ മാത്യു, ട്രഷറർ മനോജ് മാത്യു ഷിബു പുത്തൂരാൻ ,അനു റെജി, ജോൺസൺ എന്നിവർ പ്രസംഗിച്ചു.