കോട്ടയം: ആസ്‌ട്രേലിയയിൽ മന്ത്രിപദവിയിലെത്തിയ ആദ്യ ഇന്ത്യൻ വംശജൻ ജിൻസൺ ആന്റണി ചാൾസിനെ അഭിനന്ദിച്ച് മലങ്കര ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. കഴിഞ്ഞ ദിവസം കോട്ടയത്ത് ഓർത്തഡോക്സ് സഭാ ആസ്ഥാനത്ത് സന്ദർശിച്ച ജിൻസനെ സ്വീകരിക്കുമ്പോഴാണ് കാതോലിക്കാ ബാവ ജിൻസൺ ആന്റണി ചാൾസിനെ അഭിനന്ദിച്ചത്.
അടിയുറച്ച ദൈവവിശ്വാസവും കഠിനാധ്വാനവും സാമൂഹിക സേവനത്തിലെ ആത്മസമർപ്പണവും കൊണ്ട് ഉന്നതിയിലെത്താമെന്നതിന്റെ വലിയ തെളിവാണ് ജിൻസൺ. ജിൻസന്റെ ഈ വിജയം മുഴുവൻ മലയാളി യുവാക്കൾക്കുമുള്ള ഒരു മാതൃകയും പ്രോത്സാഹനവുമാണെന്നും കാതോലിക്കാ ബാവ പറഞ്ഞു.
ജിൻസന്റെ പിതാവ് ചാൾസ് ആന്റണി, സഹോദരീഭർത്താവും പാലാ മെഡിസിറ്റി ഹോസ്പിറ്റൽ ഗവേണിംഗ് ബോർഡ് അംഗവുമായ ഡോ. സണ്ണി ജോണും ജിൻസന്റെ ഒപ്പമുണ്ടായിരുന്നു.
ആസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറി പാർലമെന്റ്ലേക്ക് വിജയിച്ച ജിൻസൺ ആറു സുപ്രധാന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. പാലാ മൂന്നിലവ് സ്വദേശിയാണ്.
സഭാ വക്താവ് ഫാ. ഡോ. മോഹൻ ജോസഫ്, കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ തുടങ്ങി നിരവധി വൈദികരും സഭാ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.