പൊന്നാനി: ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് പൊന്നാനി നഗരസഭയിലെ പ്രധാന സ്ഥലങ്ങളിൽ അടിപ്പാതയും, തുറമുഖ നഗരമായ പൊന്നാനിക്ക് ദേശീയപാതയിലേക്കുള്ള പ്രവേശന കവാടവും ഇല്ലാതാക്കിയ പൊന്നാനി നഗരസഭയുടെ അനാസ്ഥയ്ക്കെതിരെ അടിയന്തര പരിഹാര നടപടികൾ വേണമെന്ന് പൊന്നാനി മുനിസിപ്പൽ യുഡിഎഫ് യോഗം ആവശ്യപ്പെട്ടു.
നടപ്പാത നിർമ്മിക്കുവാൻ പൊന്നാനി നഗരസഭ സ്ഥലം അനുവദിച്ചു നൽകുകയാണെങ്കിൽ നടപ്പാത നിർമ്മിച്ചു നൽകാമെന്ന് ദേശീയപാത അതോറിറ്റിയുടെ നിർദ്ദേശം നടപ്പിലാക്കുവാൻ പൊന്നാനി നഗരസഭ തയ്യാറാവണമെന്നും യുഡിഎഫ് യോഗം ആവശ്യപ്പെട്ടു.
അടിപ്പാതയും, നടപ്പാതയും ഇല്ലാത്തതു കാരണം വിവിധ ആരാധനാലയങ്ങളിലേക്കും, സ്കൂളുകളിലേക്കും, ആശുപത്രി, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലേക്കും ജോലിക്കാർക്കും, വിദ്യാർത്ഥികൾക്കും ബസ്റ്റോപ്പിലേക്ക് എത്തുന്നതിനും കിലോമീറ്റർ ചുറ്റിവളഞ്ഞു പോകേണ്ട ഗതികേടിൽ കഷ്ടപ്പെടുകയാണ് നഗരസഭ പ്രദേശങ്ങളിലെ ജനങ്ങളെന്ന് യുഡിഎഫ് യോഗം കുറ്റപ്പെടുത്തി.
മുൻ എം പി സി ഹരിദാസ് ഉദ്ഘാടനം ചെയ്തു.കുഞ്ഞുമുഹമ്മദ് കടവനാട് അധ്യക്ഷത വഹിച്ചു. പുന്നക്കൽ സുരേഷ്,വിവി ഹമീദ്, എൻ പി നബീൽ, എ പവിത്രകുമാർ,കെ ജയപ്രകാശ്,റഫീഖ് തറയിൽ,ഉണ്ണികൃഷ്ണൻ പൊന്നാനി, കെകെ ഹംസ, ജെപി വേലായുധൻ, എം അബ്ദുലത്തീഫ്,എം രാമനാഥൻ,കാദർ ആനക്കാരൻ എന്നിവർ സംസാരിച്ചു.