അതിരമ്പുഴ പള്ളി തിരുനാളിനു ട്രെയിനുകള്‍ക്ക് ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ സ്‌റ്റോപ്പ് അനുവദിച്ചില്ല. പ്രതിഷേധം ശക്തമാകുന്നു. മുന്‍ വര്‍ഷങ്ങളില്‍ വഞ്ചിനാട്, മംഗലാപുരം എക്‌സ്പ്രസുകള്‍ക്കു സ്റ്റോപ്പ് അനുവദിച്ചിരുന്നു. കോട്ടയം എം.പിയുടെ ഇടപെടല്‍ ഉണ്ടായില്ലെന്നും ആക്ഷേപം

New Update
ettumanoor raiway station

കോട്ടയം : അതിരമ്പുഴ പള്ളി തിരുനാളിന്റെ പ്രധാന ദിവസമായ 24,25 തീയതികളില്‍ ട്രെയിനുകള്‍ക്കു അനുവദിച്ചില്ല, പ്രതിഷേധം ശക്തമാകുന്നു. ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ വഞ്ചിനാട്, മംഗലാപുരം എക്‌സ്പ്രസുകള്‍ക്കാണു വര്‍ഷങ്ങളായി പെരുന്നാളിനോടനുബന്ധിച്ചു സ്റ്റോപ്പ് അനുവദിച്ചിരുന്നത്. കോട്ടയത്തിന്റെ വിവിധ ഭാഗത്തുനിന്നും മലബാര്‍ മേഖലയിലേക്കു കൃഷിയ്ക്കും മറ്റു വാണിജ്യ ആവശ്യങ്ങള്‍ക്കുമായി കുടിയേറിപ്പാര്‍ക്കേണ്ടി വന്ന വിശ്വാസസമൂഹത്തിന് അതിരമ്പുഴ തിരുനാളിന് എത്തിച്ചേരുന്നതിനു ഗതാഗത സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണു സ്റ്റോപ്പുകള്‍ അനുവദിച്ചിരുന്നത്.

Advertisment

ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നിന്നും മലബാറിന്റെ ഉള്‍നാടന്‍ മലയോര മേഖലയില്‍ പൊന്നുവിളയിച്ച കര്‍ഷക കുടുംബങ്ങള്‍ തിരുനാള്‍ ദിനങ്ങളില്‍ അതിരമ്പുഴപ്പള്ളി സന്ദര്‍ശിക്കുന്ന പാരമ്പര്യം ഇപ്പോഴും കാത്തു സൂക്ഷിക്കുന്നുണ്ട്. അതിരമ്പുഴ തിരുനാളിനു മലബാറുമായുള്ള അഭേദ്യമായ ഈ ബന്ധം ചരിത്രത്തിന്റെ ഭാഗം കൂടിയാണ്. ഇതുമായി ബന്ധപെട്ട സര്‍ക്കുലര്‍ റെയില്‍വേ പുറത്തിറക്കാത്തതിനെതിരെയാണ് ഇപ്പോള്‍ ആക്ഷേപം ഉയര്‍ന്നിരുന്നിരിക്കുന്നത്. ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ് ഉറപ്പാക്കാന്‍ കോട്ടയം എം.പി. ഫ്രാന്‍സിസ് ജോര്‍ജ്  ഇടപെടല്‍ നടത്തിയില്ലെന്നും ആക്ഷേപമുണ്ട്.

വഞ്ചിനാട് എക്‌സ്പ്രസ് ട്രെയിനിനു ഏറ്റുമാനൂരില്‍ സ്ഥിരമായി സ്റ്റോപ് അനുവദിക്കാന്‍ വേണ്ടി ശക്തമായ ഇടപെടല്‍ നടത്തുമെന്നു കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ കഴിഞ്ഞ ഒക്‌ടോബറില്‍ ഉറപ്പു നല്‍കിയിരുന്നു. യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓണ്‍ റെയില്‍സും ഏറ്റുമാനൂരിലെ ബി.ജെ.പി നേതാക്കളും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനു നിവേദനം നല്‍കിയിരുന്നു. വഞ്ചിനാടിന് സ്റ്റോപ് അനുവദിക്കുന്നതു പരിഗണനയിലുണ്ടെന്നും വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തുമെന്നുമായിരുന്നു അദ്ദേഹം നല്‍കിയത്. പക്ഷേ, ഇതുവരെ സ്‌റ്റോപ്പ് അനുവദിച്ചിട്ടില്ല.

രാവിലെ തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകളുടെ അഭാവം മൂലം വലിയ ദുരിതമാണു കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയിലെ യാത്രക്കാര്‍ അനുഭവിക്കുന്നത്. ഏറ്റുമാനൂരും പരിസര പഞ്ചായത്തിലെയും നിരവധി യാത്രക്കാര്‍ ഓഫീസ്, ആശുപത്രി ആവശ്യങ്ങള്‍ക്കായി പുലര്‍ച്ചെ കിലോമീറ്ററുകള്‍ സഞ്ചരിച്ച് കോട്ടയം റെയില്‍വേ സ്റ്റേഷനിലെത്തിയാണു തിരുവനന്തപുരത്തേക്കു യാത്ര ചെയ്യുന്നത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ആവശ്യത്തിന് ഇനിയും പരിഹാരം ഉണ്ടായിട്ടില്ല.

എം.ജി സര്‍വകലാശാല, മെഡിക്കല്‍ കോളജ്, ഐസിഎച്ച്, ഐ.ടി.ഐ, ബ്രില്യന്റ് കോളജ് അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, സര്‍ക്കാര്‍അര്‍ധ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍, ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, നിരവധി വ്യാവസായിക സ്ഥാപനങ്ങള്‍, ഏറ്റുമാനൂര്‍ ക്ഷേത്രം, ചാവറ മ്യൂസിയം, അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രം, അതിരമ്പുഴ പള്ളി എന്നിവ ഏറ്റുമാനൂര്‍ സ്റ്റേഷന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നതാണ്. പക്ഷേ, നാളിതുവരെ റെയില്‍വേ വിഷയം പരിഗണിച്ചിട്ടില്ല.

Advertisment