കോട്ടയം ജില്ലയില്‍ ആറു നഗരസഭകളിലും ഭരണത്തില്‍ എത്തി യു.ഡി.എഫ്. കോട്ടയത്ത് എം.പി. സന്തോഷ് കുമാര്‍, ഏറ്റുമാനൂര്‍ ടോമി കുരുവിള,  ചങ്ങനാശേരി  ജോമി ജോസഫ്, പാലാ ദിയ ബിനു, ഈരാറ്റുപേട്ട വി.പി. നാസര്‍, വൈക്കം അബ്ദുല്‍ സലാം റാവുത്തര്‍ എന്നിവര്‍ അധ്യക്ഷ സ്ഥാനത്ത്. ചങ്ങനാശേരിയിലും പാലായിലും നിര്‍ണായകമായത് സ്വതന്ത്രരുടെ പിന്തുണ

New Update
udf kottayam

കോട്ടയം: ജില്ലയില്‍ ആറു നഗരസഭകളിലും ഭരണത്തില്‍ എത്തി യു.ഡി.എഫ്. പാലാ, ചങ്ങനാശേരിയിലും പാലായിലും സ്വതന്ത്രരുടെ പിന്തുണയാണ് യു.ഡി.എഫിനെ അധികാരത്തില്‍ എത്തിച്ചത്. കോട്ടയം നഗരസഭയില്‍ 41ാമത് അധ്യക്ഷനായി യുഡിഎഫിലെ എം.പി. സന്തോഷ് കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. 32 കൗണ്‍സിലര്‍മാരുടെ പിന്തുണയിലാണു സന്തോഷ് ചെയര്‍മാനായി വിജയിച്ചത്. എല്‍.ഡി.എഫില്‍ നിന്നും സി.എന്‍. സത്യനേശനും, എന്‍.ഡി.എ സ്ഥാനാര്‍ഥിയായി ടി.എന്‍. ഹരികുമാറുമാണു ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചത്. കാഞ്ഞിരം വാര്‍ഡില്‍ നിന്നും മത്സരിച്ച യു.ഡി.എഫിലെ സനില്‍ കാണക്കാലില്‍ ആശുപത്രിയില്‍ നിന്നെത്തി വോട്ടു ചെയ്ത ശേഷം തിരികെ പോയി. നഗരസഭയിലെ 39-ാം വാര്‍ഡില്‍ നിന്നും 509 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച സന്തോഷ് കുമാര്‍ ആറാം തവണയാണു കൗണ്‍സിലറാകുന്നത്.

Advertisment

santhosh kumar

ആദ്യത്തെ രണ്ടര വര്‍ഷം സന്തോഷ്‌കുമാറും തുടര്‍ന്നു ഒന്നര വര്‍ഷം കോണ്‍ഗ്രസ് നേതാവ് ടി.സി. റോയിയും പീന്നിടുള്ള ഒരു വര്‍ഷം കോണ്‍ഗ്രസിലെ ടോം കോര അഞ്ചേരിലും ചെയര്‍മാന്‍മാരാകും. കോണ്‍ഗ്രസിലെ ഷീബ പുന്നന്‍, അനുഷ കൃഷ്ണന്‍, സാലി മാത്യു എന്നിവര്‍ വൈസ് ചെയര്‍മാന്‍ പദവി പങ്കിടും. യുഡിഎഫ് - 32, എല്‍ഡിഎഫ് -15, എന്‍ഡിഎ - ആറ് എന്നിങ്ങനെയാണു കോട്ടയം നഗരസഭയിലെ കക്ഷിനില.

ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍മാനായി യുഡിഎഫിലെ കോണ്‍ഗ്രസിലെ ടോമി കുരുവിള പുളിമാന്‍തുണ്ടം തെരഞ്ഞെടുക്കപ്പെട്ടു. ഇന്നു രാവിലെ നടന്ന തെരഞ്ഞെടുപ്പില്‍ ടോമി കുരുവിളക്ക് 21ഉം ബിജെപിയിലെ വേണുഗോപാലന്‍ നായര്‍ക്ക് ഏഴും എല്‍ഡിഎഫിലെ ഇ.എസ്. ബിജുവിന് (സിപിഎം) ആറും വോട്ട് ലഭിച്ചു. രണ്ടു വോട്ടുകള്‍ അസാധുവായി.

tomy kuruvila

ചങ്ങനാശേരി നഗരസഭയില്‍ മൂന്നു സ്വതന്ത്രരുടെ പിന്‍തുണയോടെ യു.ഡി.എഫിലെ കോണ്‍സംഗം ജോമി ജോസഫ് കാവലം ചങ്ങനാശേരി നഗരസഭാ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. സി.പി.എം അംഗം പി.എ. നസീര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും ബിജെപി അംഗം എന്‍.പി. കൃഷ്ണകുമാര്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായിരുന്നു. ജോമി ജോസഫിനു 16ഉം പി.എ. നസീറിന് ഒമ്പതും എന്‍.പി. കൃഷ്ണകുമാറിന് എട്ടു വോട്ടുകളും ലഭിച്ചു. സ്വതന്ത്രരായ ചാള്‍സ് പാലാത്ര, ബീന ജോബി, എത്സമ്മ ജോബ്, അന്നമ്മ രാജു ചാക്കോ എന്നിവര്‍ വോട്ടിംഗില്‍ നിന്നും വിട്ടുനിന്നു. ജോമി ജോസഫ് നഗരസഭയുടെ നാല് അരമനവാര്‍ഡില്‍ നിന്നാണ് വിജയിച്ചത്. സ്വതന്ത്രരുള്‍പ്പെടെ യുഡിഎഫിന് 16, എല്‍ ഡി എഫിന് ഒമ്പത്, എന്‍.ഡി എയ്ക്ക് എട്ട്, മറ്റ് സ്വതന്ത്രര്‍ നാല് എന്നിങ്ങനെയാണ് നഗരസഭയിലെ കക്ഷിനില.

tomy joseph

പാലാ നഗരസഭയില്‍ യു.ഡി.എഫ് പിന്തുണയോടെ 21കാരി ദിയ ബിനു അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടു. 14 വോട്ടുകള്‍ നേടിയാണു ജയിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ഥികളായി ജയിച്ച ബിനു പുളിക്കക്കണ്ടവും മകള്‍ ദിയാ ബിനുവും ബിനുവിന്റെ സഹോദരന്‍ ബിജു പുളിക്കക്കണ്ടവും പിന്തുണാക്കമെന്ന് അറിയിച്ചതോടെയാണു പാലാ ഭരണം യു.ഡി.എഫ് ഉറപ്പിച്ചത്.

diya binu


പ്രതിപക്ഷത്തെ മുതിര്‍ന്ന അംഗം ബെറ്റി ഷാജു തുരുത്തേലിനെയാണു ദിയ തോല്‍പ്പിച്ചത്. ആദ്യ ടേമില്‍ ദിയക്ക് നഗരസഭ അധ്യക്ഷ സ്ഥാനം നല്‍കാമെന്ന ധാരണയിലാണു യു.ഡി.എഫിനു പിന്തുണ പ്രഖ്യാപിച്ചത്. രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ അധ്യക്ഷയായി ഇതോടെ ദിയ. കോണ്‍ഗ്രസ് വിമതയായി മത്സരിച്ച മായാ രാഹുല്‍ വൈസ് ചെയര്‍പേഴ്‌സണാകും. കേരള കോണ്‍ഗ്രസ് എം പ്രതിപക്ഷത്തിരിക്കും. ആകെയുള്ള 26 സീറ്റില്‍ എല്‍.ഡി.എഫ് 11, യു.ഡി.എഫ് 10, സ്വതന്ത്രര്‍ 5 എന്നിങ്ങനെയാണു കക്ഷിനില.

ഈരാറ്റുപേട്ട നഗരസഭയുടെ ചെയര്‍മാനായി വി.പി. നാസർ തെരഞ്ഞെടുക്കപ്പെട്ടു. 16 വോട്ടുകള്‍ നേടിയാണു വി.പി. നാസര്‍ തെരഞ്ഞെടുക്കപ്പെട്ടത്. എസ്.സജു വരണാധികാരിയായിരുന്നു. എല്‍.ഡി.എഫിന്റെ ഇ.എ. സവാദ് ഇഞ്ചക്കാടന്‍, എസ്.ഡി.പി.ഐയുടെ സുബൈര്‍ വെള്ളാപ്പള്ളി എന്നിവരും ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള മത്സര രംഗത്ത് ഉണ്ടായിരുന്നു. എല്‍.ഡി.എഫിന് 10 ഉം എസ്.ഡി.പി.ഐക്ക് 3 വോട്ടും ലഭിച്ചു.

vp nasar

വൈക്കം നഗരസഭ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ പതിനാറാം വാര്‍ഡില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട അബ്ദുല്‍ സലാം റാവുത്തര്‍ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു.
 ബി.ജെ.പിയുടെ രണ്ട് അംഗങ്ങളും രണ്ടു സ്വതന്ത്രരും വോട്ടിങില്‍ നിന്നു വിട്ടു നിന്നു. ഒരു ബി.ജെ.പി അംഗം യോഗത്തിന് എത്തിയില്ല. വോട്ട് നില 13 - 9. നഗരസഭ പതിനാറാം വാര്‍ഡില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട അബ്ദുല്‍ സലാം റാവുത്തര്‍ ആശ്രമം സ്‌ക്കൂളില്‍ 1969 ല്‍ കെ.എസ്.യു പ്രവര്‍ത്തകനായി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചു.

abdulsalam ravuthar

തുടര്‍ന്നു കെ.എസ്.യു. താലൂക്ക് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ്, ജില്ലാ എക്‌സിക്യൂട്ടീവ് മെമ്പര്‍, കോണ്‍ഗ്രസ് വൈക്കം
നിയോജക മണ്ഡലം സെക്രട്ടറി, ഡി.സി.സി ജനറല്‍ സെക്രട്ടറി, മുന്‍ കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ്, വിവിധ ഐ.എന്‍.ടി.യു.സി യൂണിയനുകളുടെ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വൈക്കം നഗരസഭയിലേക്ക് കായിപ്പുറം വാര്‍ഡില്‍ നിന്നും 95 മുതല്‍ 4 തവണ തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെട്ടു. 2010 -15 കാലഘട്ടത്തില്‍ വൈസ് ചെയര്‍മാന്‍ ആയിരുന്നു. ഉച്ചയ്ക്കു ശേഷം നടന്ന  തെരഞ്ഞെടുപ്പില്‍ ചെയര്‍മാനായി സൗദാമിനി ഉപാധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടു.

Advertisment