ഇടുക്കി : സംരക്ഷിത വനങ്ങളുടെ വിഞ്ജാപനങ്ങളിൽ ഉൾപ്പെട്ട പട്ടയ കൈവശ ഭൂമികളും സർക്കാർ മറ്റ് വികസന പദ്ധതികൾക്ക് ഏറ്റെടുത്തിട്ടുള്ള ഭൂമിയും ഡീ- റിസർവ് ചെയ്ത് വനത്തിന്റെ പട്ടികയിൽ നിന്ന് ഈ ഭൂമി ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം പി ജില്ലാ വികസനസമിതി യോഗത്തിൽ ആവശ്യപ്പെട്ടു.
ജില്ലയിലെ മുഴുവൻ ഭൂമിയും ഏതെങ്കിലും റിസർവ് വനത്തിന്റെ വിഞ്ജാപനത്തിൽ ഉൾപ്പെട്ടതാണ്. ഈ വിഞ്ജാപനങ്ങളുടെ പേരിൽ വനം വകുപ്പും പരിസ്ഥിതി സംഘടനകളും നടത്തുന്ന അവകാശവാദവും കോടതി വ്യവഹാരങ്ങളുമാണ് ജില്ലയുടെ വികസനത്തിന് തടസ്സമാകുന്നതും ഭൂപ്രശ്നങ്ങൾ സങ്കീർണ്ണ മാകുന്നതിനും കാരണം. ജില്ലയിലെ ഭൂപ്രശ്നങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ കോടതികളിൽ നിന്ന് തിരിച്ചടി നേരിടാനും കാരണം ഇത് തന്നെയാണ്.
ഈ വിഷയം ശാശ്വതമായി പരിഹരിക്കാൻ പഴയ റിസർവ് വിഞ്ജാപനങ്ങളിൽ ഉൾപ്പെട്ട പട്ടയ/ കൈവശ ഭൂമികളും സർക്കാർ വിവിധ വികസന പദ്ധതികൾക്ക് ഏറ്റെടുത്തിട്ടുള്ള ഭൂമിയും ഡീ - റിസർവ് ചെയ്ത് വനത്തിൻറെ പട്ടികയിൽ നിന്ന് ഒഴിവാക്കിയെടുക്കുകയാണ് ഏക പോംവഴി യെന്നും ഡീൻ പറഞ്ഞു.
ഒരു മാസത്തിനുള്ളിൽ ജില്ലയിലെ വ്യാപാരസ്ഥാപനങ്ങൾക്കടക്കം പട്ടയം നൽകുമെന്നാണ് മന്ത്രി പറയുന്നത്. ഇത് നടക്കണമെങ്കിൽ ജില്ലയിലെ പട്ടയ വിതരണം തടഞ്ഞ കോടതി ഉത്തരവുകൾ പുനപരിശോധിക്കാനുള്ള നടപടിയാണ് ആദ്യം ഉണ്ടാവേണ്ടത്. പട്ടയം നൽകുന്നതിന് നിലവിലുള്ള തടസങ്ങൾ മാറ്റാനുള്ള ഉത്തരവുകൾ ഇറക്കാനും നടപടി ഉണ്ടാകണം. ഇത് ചെയ്താൽ മാത്രമേ വ്യാപാര സ്ഥാപനങ്ങൾ, 3 ചെയിൻ, 10ചെയിൻ മേഖല, ലാൻഡ് രജിസ്റ്ററിൽ ഏലം കൃഷിയെന്ന് രേഖപ്പെടുത്തിയതിൻറെ പേരിൽ പട്ടയം നൽകാത്ത തോപ്രാംകുടി, പച്ചടി പ്രദേശങ്ങളിലും പട്ടയം നൽകാൻ കഴിയുവെന്നും ഡീൻ കുര്യാക്കോസ് ചൂണ്ടിക്കാട്ടി