വീയപുരത്തിന് മറുപടിയില്ലാതെ സിബിഎല്‍ അഞ്ചാം സീസണ്‍ കരുവാറ്റയിലും അജയ്യരായി വീയപുരം ചുണ്ടന്‍

New Update
CBL Karuvatta

ആലപ്പുഴ: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ ഐപിഎല്‍ മാതൃകയിലുള്ള ലീഗ് മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് അഞ്ചാം സീസണിലെ കരുവാറ്റയില്‍ നടന്ന ആറാം മത്സരത്തില്‍ വീയപുരം വില്ലേജ് ബോട്ട് ക്ലബ് (4:00:107 മിനിറ്റ്) തുഴഞ്ഞ വീയപുരം ചുണ്ടന്‍ ജേതാക്കളായി. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും ആധിപത്യം പുലര്‍ത്തിയ വീയപുരം ആറാം മത്സരത്തിലും ജയമെന്ന ശീലം നിലനിറുത്തി.

പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേല്‍പ്പാടം ചുണ്ടന്‍ (4:00:717 മിനിറ്റ് ) രണ്ടാം സ്ഥാനത്തും പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ (4:06:831 മിനിറ്റ്) മൂന്നാമതും ഫിനിഷ് ചെയ്തു.

കഴിഞ്ഞ അഞ്ച് കളികളില്‍ ഏറ്റവും വാശിയേറിയ മത്സരമായിരുന്നു കരുവാറ്റയിലേത്. ജയം മാത്രം പ്രതീക്ഷിച്ചാണ് മൂന്ന് ജലരാജാക്കന്മാരും ഇക്കുറി നെട്ടായത്തിലിറങ്ങിയത്. ആദ്യ മാര്‍ക്ക് വരെ നടുഭാഗം ചുണ്ടന്‍ നേരിയ ലീഡ് നേടിയെങ്കിലും പിന്നീട് പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേല്‍പ്പാടം ചുണ്ടന്‍ ലീഡ് നേടി. അവസാന പാദം വരെ പിബിസി ലീഡ് നിലനിറുത്തിയെങ്കിലും അവസാന അമ്പത് മീറ്ററില്‍ വീയപുരം ചുണ്ടന്‍ നടത്തിയ ഐതിഹാസിക കുതിപ്പ് തടയാന്‍ പള്ളാത്തുരുത്തിയ്ക്കായില്ല. വ്യക്തമായ ലീഡോടെ വില്ലേജ് ബോട്ട് ക്ലബിന്റെ വീയപുരം തുഴഞ്ഞു കയറി.

നിരണം ചുണ്ടന്‍(നിരണം ബോട്ട് ക്ലബ്)നാല്, നടുവിലെ പറമ്പന്‍ (ഇമ്മാനുവേല്‍ ബോട്ട് ക്ലബ്) അഞ്ച്, കാരിച്ചാല്‍ (കാരിച്ചാല്‍ ചുണ്ടന്‍ ബോട്ട് ക്ലബ്-കെസിബിസി) ആറ്, പായിപ്പാടന്‍ (കുമരകം ടൗണ്‍ ബോട്ട് ക്ലബ്) ഏഴ്, ചെറുതന (തെക്കേക്കര ബോട്ട് ക്ലബ്)എട്ട്, ചമ്പക്കുളം (ചങ്ങനാശേരി ബോട്ട് ക്ലബ്) ഒമ്പത് എന്നിങ്ങനെയാണ്

Advertisment

മന്ത്രി പി പ്രസാദ് കരുവാറ്റ വള്ളം കളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു, ഗ്രാമപ‍ഞ്ചായത്ത് പ്രസിഡന്റ് സനല്‍ കുമാര്‍, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടറും സിബിഎല്‍ നോഡല്‍ ഓഫീസറുമായ അഭിലാഷ് കുമാര്‍ ടി ജി, ടൂറിസം വകുപ്പ് ആലപ്പുഴ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രഭാത് ഡി വി, സിബിഎല്‍ ടെക്നിക്കല്‍ കമ്മിറ്റിയംഗങ്ങള്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.      

ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ക്ലബിന് 25 ലക്ഷവും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 15 ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്ന ക്ലബിന് 10 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.

ഓരോ മത്സരവേദികളിലും വിജയികളാകുന്നവരില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് മൂന്ന് ലക്ഷവും മൂന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. ബോണസായി ഓരോ ടീമിനും നാല് ലക്ഷം രൂപ വീതവും നീക്കിവച്ചിട്ടുണ്ട്.

Advertisment