കോട്ടയം: ലഹരി ഉപയോഗിച്ച് അരയില്‍ കത്തിയുമായി പാലാ ളാലം ശ്രീമഹാദേവക്ഷേത്രത്തിന്റെ മുന്നില്‍ ഗുണ്ടാവിളയാട്ടം. കുറവിലങ്ങാട് യുവാവിനെ കിണറ്റില്‍ തള്ളിയിട്ടു ലഹരിക്കടിമയായ യുവാവിന്റെ പരാക്രമം.. കോട്ടയത്തെ യുവാക്കളുടെ പോക്കില്‍ ജനം ഭീതിയില്‍.
പാലാ ളാലം ശ്രീമഹാദേവക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ പുലര്‍ച്ചെ 2:30ന് ലഹരിയിലായിരുന്ന രണ്ടു യുവാക്കള്‍ അഭ്യവര്‍ഷവും കൊലവിളിയും നടത്തിയത്. ബഹളം കേട്ടു ഓടിയെത്തിയ നാട്ടുകാര്‍ക്കു നേരെയും ഇക്കൂട്ടര്‍ പാഞ്ഞടുത്തു.
പോലീസിലേല്‍പ്പിക്കുമ്പോള്‍ പോലും കൊലവിളിയും, തെറിവിളിയുമായി ഇവര്‍ ഭീഷണിമുഴക്കിക്കൊണ്ടിരുന്നു .ചോദ്യങ്ങള്‍ക്കൊക്കെ പരസ്പര വിരുദ്ധമായ മറുപടി നല്‍കുകയും,പോലീസുകാര്‍ക്കെതിരെ നാളെ സൂര്യോദയം കാണാന്‍ അനുവദിക്കില്ലാ എന്ന് പ്രഖ്യാപിച്ചാണ് ഇവര്‍ പോര്‍വിളി നടത്തിയത്.
/sathyam/media/media_files/2025/03/10/L5G7IVsbByd72U1q4iF7.jpg)
ഇവരുടെ രണ്ടുപേരുടെയും അരയില്‍നിന്ന് കത്തികളും പോലീസ് കണ്ടെടുത്തു. മുപ്പതു വയസോളം മാത്രം പ്രായമുള്ള ഇവർ പോലീസിനോട് പോലും ഇങ്ങനെയാണു പെരുമാറുന്നതെങ്കില്‍ സാധാരണക്കാരുടെ നേരെ എന്തായിരിക്കും ഇവരുടെ പ്രതികരണം എന്ന ചോദ്യമാണു നാട്ടുകാര്‍ ഉന്നയിക്കുന്നത്.
ഇതിനിടെ കുറവിലങ്ങാട് ലഹരിക്കടിമയായ യുവാവു മറ്റൊരു യുവാവിനെ കിണറ്റില്‍ തള്ളിയിട്ടു എന്ന വാര്‍ത്തയും പുറത്തു വന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജിതിനാണു പരാക്രമം നടത്തിയത്. കല്ലേലില്‍ കെ.ജെ ജോണ്‍സണ്‍ എന്നയാളെയാണു കിണറ്റില്‍ തള്ളിയിട്ടത്. ശനിയാഴ്ച രാത്രിയാണു സംഭവമുണ്ടായത്. റോഡരികില്‍ സുഹൃത്തുക്കളുമായി സംസാരിച്ചു നില്‍ക്കുകയായിരുന്നു ജോണ്‍സണ്‍. ആ സമയത്താണു ജിതിന്‍ എത്തുന്നത്.
ഫോണില്‍ സംസാരിക്കുകയായിരുന്ന ജോണ്‍സണെ ജിതിന്‍ യാതൊരു പ്രകോപനവുമില്ലാതെ കിണറ്റിലേക്കു തള്ളിയിടുകയായിരുന്നു. സംഭവമറിഞ്ഞ് ആളുകളെത്തിയപ്പോഴേക്കും ജിതിന്‍ ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ടു.
ജോണ്‍സണെ ഫയര്‍ഫോഴ്‌സെത്തിയാണുൃ രക്ഷിച്ചത്. ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളൊന്നുമില്ല. പോലീസ് ഇയാള്‍ക്ക് വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാള്‍ നിരവധി ലഹരിക്കേസുകളില്‍ പ്രതിയാണെന്നു പോലീസ് പറയുന്നു.