/sathyam/media/post_attachments/zfzrl5XMdRNP855Miukl.jpg)
കോട്ടയം: ഫോണിൽ വിളിച്ച് മാറ്റിവെക്കാൻ പറഞ്ഞ 12 ലോട്ടറി ടിക്കറ്റുകളിലൊന്നിന് 70 ലക്ഷം അടിച്ചു. കോട്ടയം പാല ഉഴവൂർ ഉഴവൂർ പുഴോട്ടുതെക്കേപുത്തൻപുരയിൽ വി.കെ.ബാബു എന്നയാളാണ് കടയുടമയുടെ സത്യസന്ധതയിൽ ഭാഗ്യക്കുറി സമ്മാനത്തിന് അർഹനായത്.
വെള്ളിയാഴ്ച നറുക്കെടുത്ത നിർമൽ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപയുടെ ഭാഗ്യമാണ് ബാബുവിനെ തേടിയെത്തിയത്. പാലായിലെ ശ്രീശങ്കര ലോട്ടറി ഏജൻസിയിൽ നിന്നു വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.
വെള്ളിയാഴ്ച രാവിലെയാണ് ബാബു ശ്രീശങ്കര ലോട്ടറി ഉടമ പ്രമോദിനെ ഫോണിൽ വിളിച്ച് 12 ടിക്കറ്റുകൾ മാറ്റിവെക്കാൻ ആവശ്യപ്പെട്ടത്. രാവിലെ സമയമില്ലാത്തതുകൊണ്ട് പിന്നീട് വന്ന് വാങ്ങിക്കോളാമെന്ന് ബാബു പ്രസാദിനോട് പറഞ്ഞു. ബാബു ആവശ്യപ്പെട്ട നമ്പറുകളിലുള്ള 12 ടിക്കറ്റുകൾ അപ്പോൾ തന്നെ പ്രമോദ് മാറ്റിവയ്ക്കുകയും ചെയ്തു.
ഇന്നലെ മൂന്ന് മണിയോടെ നടന്ന നിർമൽ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിൽ താൻ മാറ്റിവെച്ച ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചതെന്ന് പ്രസാദിന് മനസിലായി. ഉടൻ തന്നെ വിവരം പ്രസാദ് ബാബുവിനെ വിളിച്ചുപറയുകയും ചെയ്തു. സമ്മാനാർഹമായ ടിക്കറ്റ് പിന്നീട് ഫെഡറൽ ബാങ്ക് ശാഖയിൽ ഏൽപിച്ചു.