2021 ലെ ആഗോള തലത്തിൽ മുൻപന്തിയിൽ നിൽക്കുന്ന റീട്ടെയിൽ സ്ഥാപനങ്ങളുടെ പട്ടിക പ്രമുഖ ഓഡിറ്റ് സ്ഥാപനമായ ഡിലോയിറ്റ് പ്രസിദ്ധീകരിച്ചു. മിഡിൽ ഈസ്റ്റിൽ നിന്നും ലുലു ഗ്രൂപ്പ്, മാജിദ് അൽ ഫുത്തൈം (ക്യാരിഫോർ) എന്നിവ മാത്രമാണു പട്ടികയിൽ ഇടം സ്ഥാനം നേടിയിരിക്കുന്നത്. അമേരിക്കന്‍ സ്ഥാപനങ്ങളായ വാള്‍മാര്‍ട്ട്, ആമസോണ്‍, കോസ്റ്റ്‌കോ കോര്‍പ്പറേഷന്‍ എന്നിവ പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയപ്പോള്‍ ജര്‍മന്‍ കമ്പനിയായ ഷ്വാർസ് ഗ്രൂപ്പാണു നാലാമത്.
അമേരിക്കയിൽ തന്നെയുള്ള ക്രോഗെർ കമ്പനിയാണു പട്ടികയിൽ അഞ്ചാമത്. 10 രാജ്യങ്ങളിൽ പ്രവർത്തനമുള്ള ലുലു ഗ്രൂപ്പിനു റിപ്പോർട്ട് പ്രകാരമുള്ള വിറ്റുവരവ് 5 ശതമാനം വാർഷിക വളർച്ചയോടെ 7.40 ബില്യൺ ഡോളറാണ്. അതേ സമയം 16 രാജ്യങ്ങളിൽ പ്രവർത്തനമുള്ള മാജിദ് അൽ ഫുത്തൈമിൻ്റെ വിറ്റുവരവ് 6.5% വാർഷിക വളർച്ചയോടെ 7.65 ബില്യൺ ഡോളറാണ്.
ലോകത്ത് അതിവേഗം വളരുന്ന റീട്ടെയിൽ കമ്പനികളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള റിലയൻസും ഇടം നേടിയിട്ടുണ്ട്. കൊവിഡ് പ്രതിസന്ധി ഓൺലൈൻ വ്യാപാരത്തിനു കൂടുതൽ സാധ്യതകൾ നൽകിയപ്പോൾ ഭക്ഷ്യവസ്തുക്കൾ വിപണനം ചെയ്യുന്ന മുൻനിര റിട്ടെയിൽ കമ്പനികൾ ഈ അനുകൂല ഘടകം ഉപയോഗപ്പെടുത്തുന്നതാണു വാണിജ്യ ലോകം കണ്ടത്.
കൊവിഡ് വ്യാപനം ആഗോള വാണിജ്യ വ്യവസായങ്ങളെ മന്ദഗതിയിലാക്കിയപ്പോഴും 4 ഈ കോമേഴ്സ് സെൻ്ററുകൾ അടക്കം 26 പുതിയ ഹൈപ്പർമാർക്കറ്റുകളാണു ലുലു ഗ്രൂപ്പ്, ഗൾഫ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലും, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലായി 2020 മാർച്ചിനു ശേഷം ആരംഭിച്ചത്. ഇക്കാലയളവിൽ 3,000ലധികം പേർക്ക് പുതുതായി തൊഴിൽ ലഭ്യമാക്കാനും ലുലുവിനു കഴിഞ്ഞിട്ടുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ 30 പുതിയ ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കുന്നതിനൊടൊപ്പം ഈ കോമേഴ്സ് രംഗം വ്യാപകമായി വിപുലീകരിക്കാനും ഉദ്ദേശിക്കുന്നതായി അദ്ദേഹം പറഞ്ഞു.