സ്ത്രീകൾക്കായി മലേഷ്യൻ സർക്കാർ പുറപ്പെടുവിച്ച സ്ത്രീവിരുദ്ധ ടിപ്സ് വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ് .ലോക്ഡൗൺ കാലത്ത് പ്രശ്നമുഖരിതമല്ലാത്ത അന്തരീക്ഷം സൃഷ്ടിക്കാൻ കുടുംബങ്ങൾക്കുള്ളിൽ സ്ത്രീകൾ പാലിക്കേണ്ട കാര്യങ്ങൾ എന്നു പറഞ്ഞാണ് നിർദേശങ്ങൾ പുറപ്പെടുവിച്ചത്. സ്ത്രീകൾക്കായി ഇൻഫോഗ്രാഫിക്സിലൂടെയാണ് വനിതാ കുടുംബ ക്ഷേമ വകുപ്പ് മന്ത്രാലയത്തിന്റെ സമൂഹമാധ്യമ പേജിലൂടെ ഇൻഫോഗ്രാഫിക്സ് സഹിതം ഉപദേശങ്ങൾ നൽകിയത്.
പങ്കാളിയുമൊത്ത് തർക്കങ്ങളില്ലാതെ സന്തുഷ്ടകുടുംബം പാലിക്കാനുള്ള വഴികൾ എന്നു പറഞ്ഞാണ് ഇവ പങ്കുവച്ചത്.തുണി വിരിച്ചിടുന്ന ദമ്പതികളുടെ ചിത്രത്തിൽ ഭർത്താവിനെ ശല്യം ചെയ്യാതിരിക്കുക എന്നു കൊടുത്തപ്പോൾ മറ്റൊരു ചിത്രത്തിൽ ഒരു പുരുഷനും സ്ത്രീ ജോലി ചെയ്യാൻ പറയുന്നത് ഇഷ്ടമല്ലാത്തതിനാൽ അവരോട് കുത്തുവാക്കുകളിലൂടെ സഹായം ചോദിക്കാതിരിക്കുക എന്നു നൽകിയിരിക്കുന്നു. മറ്റൊന്നിൽ വീട്ടിലായാലും വർക് അറ്റ് ഹോം ആണെങ്കിൽ കാഷ്വൽ വസ്ത്രം ധരിക്കാതെ സ്മാർട് ആയുള്ള വസ്ത്രവും മേക്അപ്പും ധരിക്കണമെന്നു പറയുന്നു, ഇതിനു കാരണവും പറയുന്നുണ്ട് വീട്ടിലായാലും സ്ത്രീകൾ എപ്പോഴും പ്രദർശിപ്പിക്കപ്പെടുന്നവരാണെന്ന് ആണത്. മറ്റൊന്നിൽ പ്രശസ്തമായ കാർട്ടൂൺ കഥാപാത്രമായ ഡോറെമോനെ പോലെ ചിലയ്ക്കുന്ന ശബ്ദത്തിൽ കുട്ടികളെപ്പോലെ സംസാരിക്കണം എന്നും പറയുന്നു.#WomenPreventCOVID19 എന്ന ഹാഷ്ടാഗോടെയാണ് ഇവ പങ്കുവച്ചിരുന്നത്. എന്നാൽ മേക്അപ്പിടുന്നതും പുരുഷന്മാരെ ശല്യം ചെയ്യാതിരിക്കുന്നതുമൊക്കെ എങ്ങനെയാണ് കൊറോണ വൈറസിനെ തടയുന്നതെന്ന് മനസ്സിലാകുന്നില്ലെന്നു പറഞ്ഞ് വിമർശനങ്ങളാണ് പോസ്റ്റിനു ലഭിച്ചത്. ഒറ്റനോട്ടത്തിൽത്തന്നെ സ്ത്രീവിരുദ്ധത വ്യക്തമാകുന്ന ഇത്തരം ടിപ്സ് ഒരു മന്ത്രാലയത്തിന്റെ ഔദ്യോഗിക അക്കൗണ്ടിൽ കടന്നുകൂടിയതിനെ വിമർശിച്ച് നിരവധി വനിതാ സംഘടനകളും രംഗത്തെത്തി.