യുവാവിനെ വീട്ടിൽ കയറി പട്ടാപ്പകൽകുത്തി കൊന്നു: ബന്ധുവിനും പരിക്കേറ്റു

author-image
Charlie
New Update

publive-image മരണപ്പെട്ടയാള്‍

Advertisment

ചാത്തന്നൂർ : യുവാവിനെ വീട്ടിൽ കയറി പട്ടാപകൽ കുത്തി കൊന്നു. കണ്ണനല്ലൂർ ചേരിക്കോണം മുകളുവിള വീട്ടിൽ സന്തോഷാ(40) ണ് കൊല്ലപ്പെട്ടത്. തൃക്കോവിൽ വട്ടം പാങ്കോട് സ്വദേശിയായ പ്രകാശിനെ (45) കണ്ണനല്ലൂർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഞായറാഴ്ച പകൽ മൂന്ന് മണിയോടെയാണ് സംഭവം. സന്തോഷിന്റെ വീട്ടിലെത്തിയ പ്രകാശ് വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. ഈ സമയം സന്തോഷിന്റെ വീട്ടിൽ സന്തോഷും സഹോദരന്റെ മകൻ ശരത്തും മാത്രമേ ഉണ്ടായിരുന്നുള്ളു.

ശരത്തിനും പരിക്കേറ്റിട്ടുണ്ട്. പ്രകാശ് മദ്യലഹരിയിലായിരുന്നുവെന്ന് പറയുന്നു. വീട്ടിൽ കയറിയ ഉടൻ സന്തോഷിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. പരിക്കേറ്റ സന്തോഷ് ഓടി അടുത്ത വീട്ടിലെത്തി. അവിടെ ഉണ്ടായിരുന്ന ടെമ്പോ യിൽ കയറ്റി കണ്ണനല്ലൂരിൽ എത്തിക്കുകയും അവിടെ നിന്നും ആംബുലൻസിൽ ജില്ലാ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

publive-image കുത്തിയ പ്രതി

വിവരമറിഞ്ഞ് കണ്ണനല്ലൂർ പോലീസ് സ്ഥലത്തെത്തി. പ്രകാശ് അവിടെതന്നെയുണ്ടായിരുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പറയുന്നു. ഇരുവരും തമ്മിൽ നേരത്തെ അടിപിടി ഉണ്ടായതായി പോലീസ് പറയുന്നു. പ്രകാശ് ചന്ദനത്തോപ്പിലാണ് ഇപ്പോൾ താമസം. പാങ്കോടുള്ള സഹോദരിയുടെ വീട്ടിൽ എത്താറുണ്ട്. പാങ്കോട് നിന്നാണ് ചേരിക്കോണത്ത് എത്തി കൊല നടത്തിയത്. സന്തോഷിന് കത്തിക്കുത്തേല്ക്കുമ്പോൾ ഭാര്യയും മക്കളും സ്ഥലത്തുണ്ടായിരുന്നില്ല.

ഭാര്യയുടെ മാതാവ് ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു ഭാര്യ. കുട്ടികൾ അവരുടെ വീട്ടിലുമായിരുന്നു. കൂലിപ്പണിക്കാരനായിരുന്നു സന്തോഷ്,
മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലെ മോർ ച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കണ്ണനല്ലൂർ പോലീസ് കേസ്സെടുത്തു. അശ്വതിയാണ് സന്തോഷിന്റെ ഭാര്യ. മക്കൾ: കാഞ്ചന, കാവേരി, കീർത്തന.

Advertisment