മാന്‍ഡോസ് ചുഴലിക്കാറ്റ് പൂര്‍ണമായും കരയില്‍; തീവ്രന്യൂനമര്‍ദ്ദം, കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യത

author-image
Charlie
New Update

publive-image

Advertisment

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മാന്‍ഡോസ് ചുഴലിക്കാറ്റ് പൂര്‍ണമായി കരയില്‍ പ്രവേശിച്ചു. രാത്രി 9.30 ഓടെ ചെന്നൈയില്‍ നിന്ന് 50 കിലോമീറ്റര്‍ മാറി മഹാബലിപുരത്താണ് ചുഴലിക്കാറ്റ് തീരം തൊട്ടത്. പുലര്‍ച്ചെ നാലുമണിയോടെ പൂര്‍ണമായും കരയില്‍ പ്രവേശിച്ച ചുഴലിക്കാറ്റ് തീവ്രന്യൂനമര്‍ദമായി മാറി.

ചെന്നൈയിലും സമീപ ജില്ലകളായ ചെങ്കല്‍പ്പേട്ട്, തിരുവെച്ചൂര്‍ എന്നിവടങ്ങളില്‍ ശക്തമായ കാറ്റും മഴയുമുണ്ടായി. ചെന്നൈയില്‍ വന്‍മരങ്ങള്‍ കടപുഴകി. മറീന ബീച്ചിന് സമീപമുള്ള റോഡുകളില്‍ വെള്ളം കയറി. തമിഴ്‌നാട്, ആന്ധ്ര, പുതുച്ചേരി സംസ്ഥാനങ്ങളില്‍ കനത്ത മഴയും കാറ്റും തുടരുകയാണ്. ഇന്നും നാളെയും തീരദേശങ്ങളോട് ചേര്‍ന്നുള്ള ജില്ലകളില്‍ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഡിസംബര്‍ 10 മുതല്‍ ഡിസംബര്‍ 13 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിര്‍ദ്ദേശം

10-12-2022: തെക്ക്- പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ- പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യത.

തമിഴ്നാട്- പുതുച്ചേരി തീരം, തെക്കന്‍ ആന്ധ്രപ്രദേശ്, വടക്കന്‍ ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 55 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 75 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യത.

12-12-2022 മുതല്‍ 13-12-2022 വരെ:തെക്കന്‍ മഹാരാഷ്ട്ര, ഗോവ, കര്‍ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യത.

Advertisment