ഡൽഹി: ഒളിമ്പിക്‌സിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ മീരാഭായ് ചാനുവിന് പോലീസ് പദവി നൽകാൻ തീരുമാനിച്ച് മണിപ്പൂർ സർക്കാർ. താരത്തെ അഡീഷണൽ സൂപ്രണ്ടായി ഉടൻ നിയമിക്കുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിംഗ് അറിയിച്ചു.
ചാനുവിന് പാരിതോഷികമായി ഒരു കോടി രൂപ നൽകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മണിപ്പൂർ പോലീസിൽ പ്രവർത്തിക്കാൻ അവസരം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചത്. ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യയ്‌ക്ക് വേണ്ടി ജൂഡോ വിഭാഗത്തിൽ പങ്കെടുത്ത സുശീല ദേവിയ്‌ക്ക് സ്ഥാനക്കയറ്റം നൽകുമെന്നും ബീരേൻ സിംഗ് പറഞ്ഞു.
മണിപ്പൂർ പോലീസ് കോൺസ്റ്റബിളായ സുശീല ദേവിയ്‌ക്ക് സബ് ഇൻസ്‌പെക്ടർ പദവി നൽകും. ഇത് കൂടാതെ 25 ലക്ഷം രൂപ പാരിതോഷികമായി നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഒളിമ്പിക്‌സ് ജൂഡോയിൽ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന സുശീല ദേവി പ്രീ ക്വാട്ടറിലാണ് പുറത്തായത്.
ഹംഗേറിയൻ താരം ഇവാ സെർനോവിസ്‌കിയോടാണ് സുശീല പരാജയപ്പെട്ടത്. ഒളിമ്പിക്‌സിൽ ജൂഡോ വിഭാഗത്തിലെ ഇന്ത്യയുടെ ആദ്യത്തെ പ്രതിനിധി കൂടിയായിരുന്നു സുശീല ദേവി. ടോക്യോ ഒളിമ്പിക്സ് ഭാരോദ്വഹനത്തിൽ വെള്ളി നേടി ചരിത്രമെഴുതിയ മീരാഭായ് ഇന്ത്യയിലെത്തി.
ഇന്നലെ വൈകീട്ടോടെയാണ് താരം ഡൽഹി വിമാനത്താവളത്തിൽ എത്തിയത്. മെഡൽ സ്വന്തമാക്കി രാജ്യത്തെത്തിയ താരത്തിന് വൻ സ്വീകരണമാണ് വിമാനത്താവളത്തിൽ ഉൾപ്പെടെ നൽകിയത്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ വനിത ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടുന്നത്.
പി.വി.സിന്ധുവിന് ശേഷം ഒളിമ്പിക്‌സിൽ വെള്ളി മെഡൽ നേടുന്ന ഇന്ത്യൻ വനിതകൂടിയാണ് ചാനു. 2000ലെ സിഡ്നി ഒളിമ്പിക്സിൽ വെങ്കലം നേടിയ കർണം മല്ലേശ്വരിക്കു ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഭാരോദ്വാഹനത്തിൽ ഒളിമ്പിക് മെഡൽ സ്വന്തമാക്കുന്നത്.