ഡൽഹി: ഡൽഹിയിലെ ചാന്ദ്നി ചൗക്കിനടുത്ത ചൗരി ബസാറിലെ നൂറു വര്ഷം പഴക്കമുള്ള ക്ഷേത്രം ആൾക്കൂട്ടം തകർത്തു. ഞായറാഴ്ച്ച രാത്രി പത്തു മണിയോടെയാണ് സംഭവം. ഇരു ചക്ര വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിലേക്ക് വഴി മാറുകയായിരുന്നു.
രാത്രി പതിനൊന്നരയോടെ പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കത്തെ കുറിച്ച് തങ്ങൾക്കു വിവരം കിട്ടിയതെന്ന് പോലീസ് പറയുന്നു. പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും ഇരു ഭാഗങ്ങളിലുമായി ഒരുപാടു പേര് തടിച്ചു കൂടിയിരുന്നു. " സ്ഥലത്തെത്തിയ ഞങ്ങൾ സ്ഥിതി ശാന്തമാക്കാൻ ശ്രമിച്ചു. തർക്കത്തിലേർപ്പെട്ട ഇരു കക്ഷികളെയും കൂടുതൽ നടപടികൾക്കായി ഞങ്ങൾ ഹോസ് ഖാസി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി.' മധ്യമേഖലാ ഡി.സി.പി. മൻദീപ് സിംഗ് രൺധാവ പറഞ്ഞു.
പോലീസ് പോയതിനു ശേഷം വീണ്ടും തടിച്ചു കൂടിയ ജനക്കൂട്ടം ക്ഷേത്രം തകർക്കുകയായിരുന്നു. വിഷയത്തിൽ തങ്ങൾ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കുറ്റവാളികളെ കണ്ടെത്താൻ സി.സി .ടി.വി ദൃശ്യങ്ങൾ പരിശോധച്ചു വരികയാണെന്നും ഡി.സി.പി പറഞ്ഞു. വൻ പോലിസ് സന്നാഹം സ്ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ട്.