'തുടർച്ചയായ ഇടപെടലുകൾ'; കനേഡിയൻ നയതന്ത്രജ്ഞരുടെ വിഷയത്തിൽ പ്രതികരിച്ച് ജയശങ്കർ

New Update
2078656-s-jaishankar.webp

ഡല്‍ഹി: ഇന്ത്യയില്‍ നിന്ന് 41 കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ നടപടിയില്‍ വിശദീകരണവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. കനേഡിയന്‍ ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി ഇന്ത്യയുടെ വിഷയങ്ങളില്‍ ഇടപെടുന്നതിനെക്കുറിച്ച് ആശങ്കയുള്ളതിനാലാണ് നയതന്ത്രജ്ഞരുടെ എണ്ണത്തില്‍ സര്‍ക്കാര്‍ കാനഡയോട് തുല്യത പാലിക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് ജയശങ്കര്‍ വ്യക്തമാക്കി.

Advertisment

'വിയന്ന കണ്‍വെന്‍ഷന്‍ വളരെയേറെ തുല്യത നല്‍കുന്നതാണ്, ഇത് പ്രസക്തമായ അന്താരാഷ്ട്ര നിയമമാണ്. എന്നാല്‍ ഞങ്ങളുടെ കാര്യത്തില്‍, കനേഡിയന്‍ ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി ഇടപെടുന്നതിനെക്കുറിച്ച് ആശങ്കയുണ്ടായിരുന്നതിനാലാണ് ഞങ്ങള്‍ തുല്യത വേണമെന്ന് അഭ്യര്‍ത്ഥിച്ചത്' അദ്ദേഹം പറഞ്ഞു.

വിഷയത്തിലെ പല വിവരങ്ങളും ഇതുവരെ പരസ്യമാക്കിയിട്ടില്ലെന്നും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലെ കനേഡിയന്‍ ഉദ്യോഗസ്ഥരുടെ ഇടപെടലിനെ ചൂണ്ടിക്കാട്ടിക്കൊണ്ട് ജയശങ്കര്‍ വ്യക്തമാക്കി.

''കുറച്ച് സമയത്തിനുള്ളില്‍ തന്നെ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരുമെന്നാണ് എനിക്ക് തോന്നുന്നത്, അവരില്‍ പലരോടും ഞങ്ങള്‍ക്കുണ്ടായ അസ്വാരസ്യത്തിന് കാരണമെന്താണെന്നും ആളുകള്‍ മനസ്സിലാക്കും'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ വിള്ളലുകള്‍ കുറിച്ച് കൂടുതല്‍ സംസാരിച്ച ജയശങ്കര്‍, സ്ഥിതി മെച്ചപ്പെടുമെന്നും ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് അവരുടെ അടിസ്ഥാന കടമകള്‍ ആത്മവിശ്വാസത്തോടെ ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു.

'നയതന്ത്രജ്ഞരുടെ സുരക്ഷ ഉറപ്പാക്കുക എന്നത് വിയന്ന കണ്‍വെന്‍ഷന്റെ ഏറ്റവും അടിസ്ഥാനപരമായ വശമാണ്. ഇപ്പോള്‍ കാനഡയില്‍ നമ്മുടെ ആളുകള്‍ സുരക്ഷിതരല്ല, പലവിധത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്നതിനാല്‍ നമ്മുടെ നയതന്ത്രജ്ഞര്‍ സുരക്ഷിതരല്ല' അദ്ദേഹം പറഞ്ഞു.

ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ പുരോഗതി ഉണ്ടായാല്‍ വിസ അനുവദിക്കുന്നത് പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കാനഡ 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിച്ചതിന് പിന്നാലെ നടത്തിയ പരാമര്‍ശങ്ങളെ ഇന്ത്യ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

'തുല്യത നടപ്പാക്കുന്നത് അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ ലംഘനമായി ചിത്രീകരിക്കാനുള്ള ഏതൊരു ശ്രമവും ന്യൂഡല്‍ഹി നിരസിക്കുന്നു'' വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

Advertisment