Advertisment

ജനാധിപത്യം സംരക്ഷിക്കുന്നതിനും സ്വേച്ഛാധിപത്യ സര്‍ക്കാരിനെ താഴെയിറക്കുന്നതിനുമായി ജനങ്ങളിലേക്ക് ഇറങ്ങിയുള്ള പ്രവര്‍ത്തനം കാഴ്ചവയ്ക്കണം: ആഹ്വാനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി

mallikarjun kharge-5

ഡല്‍ഹി: ജനാധിപത്യം സംരക്ഷിക്കുന്നതിനും സ്വേച്ഛാധിപത്യ സര്‍ക്കാരിനെ താഴെയിറക്കുന്നതിനുമായി ജനങ്ങളിലേക്ക് ഇറങ്ങിയുള്ള പ്രവര്‍ത്തനം കാഴ്ചവയ്ക്കണമെന്ന ആഹ്വാനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി.

Advertisment

സംയമനം പാലിക്കണമെന്നും പാര്‍ട്ടിക്കു കളങ്കമുണ്ടാക്കുന്ന അഭിപ്രായ പ്രകടനങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ നടത്തുന്നത് ഒഴിവാക്കണമെന്നും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു.

ജനങ്ങളിലേക്ക് ഇറങ്ങി അവരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് പ്രവര്‍ത്തിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. ഹൈദരാബാദില്‍ ചേരുന്ന യോഗത്തിലാണ് നേതൃത്വം പ്രവര്‍ത്തകര്‍ക്കു നിര്‍ദേശം നല്‍കിയത്. ''ഇത് വിശ്രമത്തിനുള്ള സമയമല്ല.

കഴിഞ്ഞ പത്തുവര്‍ഷമായുള്ള ബിജെപി ഭരണത്തിന്‍ കീഴില്‍ പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ ജനം നേരിടുന്നുണ്ട്. സ്ത്രീകള്‍, കര്‍ഷകര്‍, തൊഴിലാളികള്‍, ദരിദ്രര്‍, യുവാക്കള്‍ എന്നിവരുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ പ്രധാനമന്ത്രി തയാറാകുന്നില്ല.

ഈ സ്വേച്ഛാധിപത്യ സര്‍ക്കാരില്‍നിന്ന് ജനങ്ങളെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ജനാധിപത്യം പുനഃസ്ഥാപിക്കണം.'' ഖര്‍ഗെ പറഞ്ഞു. വ്യക്തിപരമായ താത്പര്യങ്ങള്‍ മാറ്റിവച്ച് വിശ്രമമില്ലാതെ പ്രവര്‍ത്തിക്കണമെന്നും ഖര്‍ഗെ ആവശ്യപ്പെട്ടു.

''പാര്‍ട്ടിയുടെ വിജയത്തിനു മുന്‍ഗണന നല്‍കണം. ഐക്യത്തിലൂടെയും അച്ചടക്കത്തിലൂടെയും മാത്രമേ നമുക്ക് എതിരാളികളെ നേരിടാന്‍ സാധിക്കൂ. നമ്മള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച കര്‍ണാടകയില്‍ വിജയിക്കാന്‍ നമുക്കു സാധിച്ചു.'' ഖര്‍ഗെ ചൂണ്ടിക്കാട്ടി.

Advertisment