ന്യൂ ഡൽഹി: മയൂർ വിഹാറിലെ മലയാളികളുടെ മനം നിറച്ച് ഉത്സവ രാവ് സമാപിച്ചു. ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ് 3-ഗാസിപൂർ ഏരിയയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഉത്സവ രാവ് സംഘടിപ്പിച്ചത്. മയൂർ വിഹാർ ഫേസ്-3യിലെ കേരളാ സ്‌കൂൾ അങ്കണത്തിലാണ് പരിപാടികൾ അരങ്ങേറിയത്.
/sathyam/media/media_files/JB6z4nQgpjzh6ZQSS8Fn.jpg)
മേഘാ മധു, എംഎസ് കൃഷ്‌ണ, പുണ്യാ നായർ എന്നിവരുടെ നൃത്ത സംവിധാനത്തിലും ബിന്ദു ലാൽജിയുടെ ഏകോപനത്തിലും സംഘ നൃത്തങ്ങളും നിത്യ ചൈതന്യ കളരിയുടെ കളരിപ്പയറ്റും കോർത്തിണക്കി എൺപതില്പരം കലാകാരന്മാർ അവതരിപ്പിച്ച രംഗ പൂജയും റിയാലിറ്റി ഷോ സെൻസേഷൻ വൈഷ്ണവ് ഗിരീഷ് അവതരിപ്പിച്ച ഗാനമേളയും ഉത്സവ രാവിന് ചാരുതയേകി.
തുടർന്ന് കലാഭവൻ പ്രജിത് നയിച്ച ഗീതിക പിള്ളയുടെയും അജിത് മണിയന്റെയും സംവിധാനത്തിൽ രംഗവേദി അവതരിപ്പിച്ച 'തുടി താളമേളം' എന്ന നാടൻ പാട്ടുകളും ദൃശ്യാവിഷ്‌കാരവും പ്രേക്ഷക മനസുകളിൽ നവ്യാനുഭൂതി പകർന്നു.
/sathyam/media/media_files/RcWZpvGcj3KZDJ0T07NN.jpg)
ഉത്സവ രാവിനു മുന്നോടിയായി ഏരിയ ചെയർമാൻ ടിഎൽ മാത്യുക്കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ ഡൽഹി വിദ്യാഭ്യാസ വകുപ്പ് മന്ത്രി അതിഷി മുഖ്യാതിഥിയായി പങ്കെടുത്തു.
എംഎൽഎ കുൽദീപ് കുമാർ, കൗൺസിലർ പ്രിയങ്കാ ഗൗതം, മുൻ കൗൺസിലർ സഞ്ജയ് ചൗദരി, ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ്, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ ദേശീയ ചെയർമാൻ ബാബു പണിക്കർ, കേരള എഡ്യൂക്കേഷൻ സൊസൈറ്റി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് എഎൻ ദാമോദരൻ, കേരള എഡ്യൂക്കേഷൻ സൊസൈറ്റി ഈസ്റ്റ് ഡൽഹി ചെയർമാൻ കെഎം ബാലകൃഷ്ണൻ, ഈസ്റ്റ് ഡൽഹി സെക്രട്ടറി സതീഷ് ചന്ദ്രൻ, ഏരിയ സെക്രട്ടറി പി കെ ലക്ഷ്‌മണൻ, ട്രെഷറർ ഗിരീഷ് കുമാർ, പ്രോഗ്രാം ജനറൽ കൺവീനർ രാജ്‌കുമാർ പണ്ടാരത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.
/sathyam/media/media_files/QLrKK0zRcHLpWlhpphK3.jpg)
ചടങ്ങിൽ ഡൽഹി സർക്കാരിന്റെ ഏറ്റവും മികച്ച സ്‌കൂൾ പ്രിൻസിപ്പലിനുള്ള അവാർഡിന് അർഹനായ കാനിംഗ് റോഡ് കേരളാ സ്‌കൂൾ പ്രിൻസിപ്പൽ കെജി ഹരികുമാറിനെ ആദരിച്ചു. കഴിഞ്ഞ അധ്യയന വർഷത്തിൽ ഉന്നത വിജയം നേടിയ 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് എഡ്യൂക്കേഷൻ എക്സലൻസ് അവാർഡുകൾ നൽകി ആദരിച്ചു. കൂടാതെ ഏരിയ നടത്തിയ കായിക മത്സരങ്ങളിലെയും ചിത്ര രചന, ക്വിസ് മത്സരങ്ങളിലെയും വിജയികൾക്ക് സമ്മാനങ്ങളും നൽകി.
വാർഷികാഘോഷങ്ങളുടെ ഭാഗമായി പ്രകൃതി സംരക്ഷണാർത്ഥം ഏരിയയുടെ ആഭിമുഖ്യത്തിൽ കേരള സ്‌കൂൾ അങ്കണത്തിലും പരിസരങ്ങളിലും അന്നേ ദിവസം ഉച്ചക്ക് വൃക്ഷ തൈകളും നട്ടു.