ആർ. പ്രഗ്നാനന്ദയ്ക്ക് ശേഷം നിദ അൻജും: ലോകം അമ്പരക്കുന്നു ഇന്ത്യൻ യുവതാരങ്ങൾക്കു മുന്നിൽ

New Update
nida anjum

ന്യൂഡൽഹി: ലോകത്തിനു മുന്നിൽ ഇന്ത്യയുടെ കുതിപ്പിന്റെ യുവ മുഖമായി ആർ.പ്രഗ്നാനന്ദയ്ക്ക് ശേഷം നിദ അൻജും ചേലാട്ട്. ലോക ചെസിൽ ആർ.പ്രഗ്നാനന്ദയുടെ അമ്പരപ്പിച്ച കുതിപ്പിനു തൊട്ടു പിന്നാലെ ലോക ദീർഘദൂര കുതിരയോട്ടത്തിലേക്ക് നിദ അൻജും എന്ന വനിതയിലൂടെ ഇന്ത്യ പ്രവേശിച്ചു.

Advertisment

ചന്ദ്രനിലേയ്ക്കും സൂര്യനിലേയ്ക്കുമുള്ള ശാസ്ത്രത്തിന്റെ കുതിപ്പിന് സമാന്തരമായി കായിക രംഗത്തും ഇന്ത്യ ലോകത്തെ അമ്പരപ്പിക്കുന്നതിന്റെ യുവ മുഖങ്ങളാവുകയാണ് ആർ.പ്രഗ്നാനന്ദയും നിദ അൻജുമും. 

ലോക ദീർഘദൂര കുതിരയോട്ടത്തിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ എഫ്‌ഇഐയുടെ 120 കിലോമീറ്റർ എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിൽ നാലുഘട്ടങ്ങളും നിദ അൻജൂമിലൂടെ കഴിഞ്ഞ ദിവസം ഫ്രാൻസിൽ ഇന്ത്യ ആദ്യമായി തരണം ചെയ്തു.

ലോക ചെസിനെ വിറപ്പിച്ച് ഫൈനലിൽ രണ്ടാമതെത്തിയ ആർ.പ്രഗ്നാനന്ദയ്ക്ക് 18 വയസും ചരിത്രം കുറിച്ച നിദയ്ക്ക് 21 വയസുമാണ്. രാജ്യത്തിന്റെ പുതുതലമുറയുടെ പ്രതിനിധികളായ ഇരുവരും തെക്കേ ഇന്ത്യയിലെ അയൽ സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് എന്ന സാമ്യവുമുണ്ട്. 

നിദ അൻജും യുവ റൈഡർമാർക്കായി നടത്തുന്ന ഇക്വസ്‌ട്രിയൻ വേൾഡ് എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പുതിയ ചരിത്രം രചിച്ചത്. 7.29 മണിക്കൂർ മാത്രം സമയമെടുത്താണ് നിദ ചാമ്പ്യൻഷിപ്പ് ഫിനിഷ് ചെയ്തത്. ഒന്നിലേറെ തവണ 160 കിലോമീറ്റർ ദൂരത്തിൽ കുതിരയോട്ടം പൂർത്തിയാക്കി, 3 സ്റ്റാർ റൈഡർ പദവി നേടിയ ഏക ഇന്ത്യൻ വനിതയുമാണ് നിദ.

ദീർഘദൂര കുതിരയോട്ട ചാമ്പ്യൻഷിപ്പിലെ 120 കിലോമീറ്റർ ദൈർഘ്യമുള്ള മത്സരപാത കുതിരയ്ക്ക് യാതൊരു പോറലുമേൽക്കാതെ റൈഡർ മറികടക്കണം.  ഓരോ ഘട്ടത്തിനു ശേഷവും വിദഗ്ദ്ധ വെറ്ററിനറി ഡോക്ടർമാർ കുതിരയുടെ ആരോഗ്യ- കായിക ക്ഷമത പരിശോധിക്കും. ഇതിൽ കുതിരയുടെ ആരോഗ്യത്തിന് ക്ഷതമേറ്റു എന്ന റിപ്പോർട്ടാണ് ലഭിക്കുന്നതെങ്കിൽ റൈഡർ പുറത്താകും.

25 രാജ്യങ്ങളിൽ നിന്നമുള്ള 70 മത്സരാർത്ഥികൾ ഉൾപ്പെടുന്ന നിരക്കൊപ്പമാണ് നിദ "എപ്‌സിലോൺ സലോ" എന്ന കുതിരയുമൊത്ത് ഫ്രാൻസിലെ പോർക്കളത്തിൽ ഇറങ്ങിയത്. മത്സരത്തിനിടയിൽ 33 കുതിരകൾ പുറത്തായി. നിദയും കുതിരയും ആദ്യ ഘട്ടത്തിൽ 23-ാംമതായും, രണ്ടാമത്തേതിൽ 26-ാംമതായും, മൂന്നിൽ 24-ാംമതായും ഫൈനലിൽ 21-ാംമതായും നാലു ഘട്ടങ്ങൾ ഫിനിഷ് ചെയ്തു. 

"തുടർന്നുള്ള ലോക ചാമ്പ്യൻഷിപ്പുകൾക്കായുള്ള പരിശീലനത്തിലേക്ക് കടക്കുകയാണ്. ഇന്ത്യയ്ക്കായി കൂടുതൽ നേട്ടങ്ങൾക്കായി പരിശ്രമിക്കും. എന്റെ അടുത്ത ലക്ഷ്യം മോഗോൾ ഡെർബിയാണ്". നിദ പറഞ്ഞു.

1,000 കിലോമീറ്റർ (620 മൈൽ) വ്യാപിച്ചുകിടക്കുന്ന മംഗോളിയൻ പച്ച പുൽ മൈതാനത്തിലൂടെ, നടത്തിവരുന്ന കുതിരയോട്ടമാണ് മോഗോൾ ഡെർബി. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയതും കഠിനവുമായ ദീർഘദൂര കുതിരയോട്ടമാണിത്.

കുട്ടിക്കാലത്ത് മാതാപിതാക്കളോടൊപ്പം ദുബായിയിൽ താമസിക്കുമ്പോൾ കുതിരകളുമായി കൂട്ടുകൂടിയതാണ് നിദയെ ഈ ലോക നേട്ടത്തിലേക്ക് എത്തിച്ചത്. പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ മരുഭൂമികളും മലകളും അരുവിയും താണ്ടി അബുദാബി എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ വാൾ നേടിയാണ് നിദ ലോക ചാമ്പ്യൻഷിപ്പുകളിലേക്ക് പ്രവേശിക്കുന്നത്.  പ്രശസ്ത എൻഡ്യൂറൻസ് റൈഡറായ അലി അൽ മുഹൈരിയുടെ മാർഗനിർദേശപ്രകാരം താക്കത്ത് സിങ് റാവുവാണ് നിദയെ പരിശീലിപ്പിച്ചത്.

കായികക്ഷമത, വൈദഗ്ദ്ധ്യം, ഏകാഗ്രത എന്നിവ റൈഡർക്കും കുതിരയ്ക്കും ഒരുപോലെ ആവശ്യമായ ഈ 120 കിലോമീറ്റർ കുതിരയോട്ടം വിജയകരമായി പൂർത്തിയാക്കിയത് കായിക രംഗത്തെ ലോകോത്തര നേട്ടമാണ്. എഫ്ഇഐ ചാമ്പ്യൻഷിപ്പ് പൂർത്തിയാക്കിയതിലൂടെ നിദ ലോകത്തിലെ ഏറ്റവും മികച്ച എൻഡ്യൂറൻസ് റൈഡർമാരുടെ നിരയിലേക്ക് ഉയർത്തപ്പെട്ടു.

എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിൽ ദീർഘകാല വിജയ ചരിത്രമുള്ള യുഎഇ, ബഹ്റിൻ,ഇറ്റലി, ഫ്രാൻസ്, ജർമ്മനി, അർജന്റീന തുടങ്ങിയ രാജ്യങ്ങൾക്കെതിരെയാണ് നിദ മത്സരിച്ചത്. ചൈന, ലിബിയ തുടങ്ങി ആദ്യമായി മത്സരത്തിൽ പങ്കെടുക്കുന്ന രാജ്യങ്ങളും നിദയ്ക്കെതിരെ മത്സരപാതയിലുണ്ടായിരുന്നു. ചാമ്പ്യൻഷിപ്പിൽ വ്യക്തിഗത ഇനത്തിൽ സ്വർണ്ണം, വെള്ളി മെഡലുകൾ യുഎഇ നേടി. ടീം മത്സരങ്ങളിൽ ബഹ്റിനും ഫ്രാൻസുമാണ് ജേതാക്കൾ.

യുകെയിലെ ബെർമിങ്ഹാം സർവ്വകലാശാലയിൽ നിന്ന് സോഷ്യൽ വർക്കിൽ ബിരുദവും റഫാൾസ് വേൾഡ് അക്കാദമിയിൽ നിന്ന് ഐബി ഡിപ്ലോമയും നേടിയ വ്യക്തിയാണ് നിദ.  റീജൻസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ. അൻവർ അമീൻ ചേലാട്ടാണ് പിതാവ്. മിൻഹത്ത് അൻവർ അമീനാണ് മാതാവ്. സഹോദരി: ഡോ. ഫിദ അഞ്ജും ചേലാട്ട്.

Advertisment