Advertisment

പാര്‍ലമെന്റ് സമ്മേളനം ഇനി പുതിയ മന്ദിരത്തില്‍; ഭരണഘടനയുടെ പകര്‍പ്പുമായി മോദിയെത്തും

parliament

ഡല്‍ഹി: പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളന നടപടികള്‍ ഇന്ന് മുതല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നടക്കും. ഗണേശ ചതുര്‍ത്ഥി ദിനമായതിനാലാണ് ഇന്ന് പുതിയ കെട്ടിടത്തിലേക്ക് മാറാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന പ്രത്യേക സമ്മേളനത്തിന്റെ ആദ്യ ദിനം പഴയ പാര്‍ലമെന്റ് ഹൗസിലാണ് നടന്നത്. 

ഇന്ന് രാവിലെ 9.30ന് പഴയ പാര്‍ലമെന്റ് മന്ദിരത്തിന്റെ സെന്‍ട്രല്‍ ഹാളിന് മുന്നില്‍ ഫോട്ടോ സെഷന്‍ ഉണ്ടായിരിക്കും. ഇതിനുശേഷം രാവിലെ 11 മുതല്‍ പുതിയ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക പരിപാടി ആരംഭിക്കും. ഇതില്‍ പാര്‍ലമെന്റിന്റെ ചരിത്രപൈതൃകവും പരാമര്‍ശിച്ച് 2047ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന് അംഗങ്ങള്‍ പ്രതിജ്ഞയെടുക്കും.

ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പീയുഷ് ഗോയല്‍, മനേകാ ഗാന്ധി, ഷിബുസോറന്‍, മന്‍മോഹന്‍ സിങ് എന്നിവര്‍ സെന്‍ട്രല്‍ ഹാളില്‍ സംസാരിക്കും.

Advertisment