/sathyam/media/media_files/sCu3UfZAHlbUSgnsflfr.jpg)
ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനത്തിന് വേഗം കൂടുന്നു. അര്‍ജുനെ കണ്ടെത്താനുള്ള നടപടികള്‍ക്കായി കരസേന ഷിരൂരിലെത്തി.
മേജർ അഭിഷേകിന്‍റെ നേതൃത്വത്തിലുള്ള 40 അംഗ സെെന്യമാണ് ഷിരൂരിലെത്തിയത്. ബല്‍ഗാമില്‍ നിന്നും പുറപ്പെട്ട ആര്‍മി സംഘമാണ് സ്ഥലത്തെത്തിയത്.
കോഴിക്കോട് എം പി എം കെ രാഘവന്‍ ഷിരൂരിലെത്തി. മനുഷ്യസാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്നും സൈന്യം വന്നാല്‍ വേഗത കൂടുമെന്നും എം കെ രാഘവന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
'പുഴ കേന്ദ്രീകരിച്ചും തെരച്ചില്‍ നടക്കുന്നുണ്ട്. അര്‍ജ്ജുന്റെ കുടുംബം ആകെ തകര്‍ന്നിരിക്കുകയാണ്. ജനങ്ങള്‍ക്ക് പ്രയാസവും ആശങ്കയുണ്ട്. അതിനാല്‍ നേരിട്ട് കാര്യങ്ങള്‍ വിലയിരുത്താനാണ് വന്നത്. സ്ഥലം എംഎല്‍എയെ രാവിലെ വിളിച്ചിരുന്നു.
നേരിട്ട് കാണാമെന്ന് പറഞ്ഞിട്ടുണ്ട്. അദ്ദേഹം രണ്ട് മൂന്ന് ദിവസമായി ഇവിടെയുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെയും വിളിച്ചിരുന്നു.
ഇന്നലെ രാത്രി ഡി കെ വിളിച്ച് ഇന്ന് ആര്‍മി വരുമെന്ന് അറിയിച്ചു. മുഖ്യമന്ത്രി ഇന്നെത്തും. സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരുടെ ടീമിനെ മുഖ്യമന്ത്രി നിയോഗിച്ചിട്ടുണ്ട്. കഴിയുന്ന വേഗം അര്‍ജുനെ കണ്ടെത്തുകയെന്നതാണ് നമ്മുടെ ലക്ഷ്യം.' എം കെ രാഘവന്‍ പ്രതികരിച്ചു.