ബാംഗ്ളൂര്‍: തെലുങ്കാനയിൽ അട്ടിമറിക്ക് ശ്രമിച്ചാൽ പാർട്ടിയെ തന്നെ ഇല്ലാതാക്കി കളയുമെന്ന് ബിആർഎസിന് മുന്നറിയിപ്പ് നൽകി ഡികെ ശിവകുമാർ. കോൺഗ്രസ് എംഎൽഎമാരെ ചാക്കിട്ട് അട്ടിമറിക്ക് ശ്രമിച്ചാൽ ബി ആർ എസിലെ എംഎൽഎമാരെ താൻ തിരിച്ച് കോൺഗ്രസിലും എത്തിക്കുമെന്നാണ് സർക്കാർ രൂപീകരണ നീക്കങ്ങളിലെ കോൺഗ്രസ് തന്ത്രജ്ഞനും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറിന്റെ മുന്നറിയിപ്പ്.
കഴിഞ്ഞ തെരെത്തെടുപ്പിനു ശേഷം കോൺഗ്രസിന്റെ പകുതിയിലധികം എംഎൽഎമാരെയാണ് ബിആർഎസ് സ്വന്തം പാർട്ടിയിൽ എത്തിച്ചത്. ഇത്തവണ അത്തരം ശ്രമങ്ങൾ ഉണ്ടായാൽ താൻ കൈയും കെട്ടി നോക്കിനിൽക്കില്ലെന്നാണ് ശിവകുമാർ ബിആർഎസ് അധ്യക്ഷൻ കെ ചന്ദ്രശേഖര റാവുവിന് നൽകിയ മുന്നറിയിപ്പ്.
119 അംഗ തെലുങ്കാന നിയമസഭയിൽ കോൺഗ്രസിന് 64 -ഉം ബിആർ എസിന് 38 -ഉം ബിജെപിക്ക് 8 -ഉം അംഗങ്ങളാണ് ഉള്ളത്. 7 സ്വതന്ത്രരും വിജയിച്ചിട്ടുണ്ട്. അതിൽ സ്വതന്ത്രരിൽ ഭൂരിഭാഗവും കോൺഗ്രസിനെ പിന്തുണക്കാനാണ് സാധ്യത.
അതേസമയം കർണാടകയിലും മധ്യപ്രദേശിലുമൊക്കെ ബിജെപി മുമ്പ് പരീക്ഷിച്ചിരുന്ന തന്ത്രം തെലുങ്കാനയിലും അവർ വീണ്ടും പരീക്ഷിക്കുമോ എന്ന ആശങ്ക ചിലർക്കെങ്കിലും ഉണ്ട്.
നിലവിൽ കേവല ഭൂരിപക്ഷമായ 60 നെക്കാൾ 4 സീറ്റിന്റെ മാത്രം ആധിപത്യമാണ് കോൺഗ്രസിനുള്ളത്. അതിനാൽ കോൺഗ്രസിൽ നിന്നും 10 എംഎൽഎമാരെങ്കിലും ഒപ്പo കൂട്ടിയെങ്കിൽ മാത്രമേ സർക്കാരിനെ താഴെയിറക്കാൻ കഴിയൂ. ഈ സാഹചര്യത്തിലാണ് മുഖ്യ പ്രതിപക്ഷമായ ബിആർഎസിന് ശിവകുമാറിന്റെ മുന്നറിയിപ്പ്.
സ്വതന്ത്രർ എത്ര പേർ ബിആർഎസിനൊപ്പം നിൽക്കുമെന്ന് ഉറപ്പില്ല. തെലുങ്കാനയിലെ രാഷ്ടീയ സാഹചര്യത്തിൽ തൽക്കാലം അതിന് സാധ്യതയില്ല. എങ്കിൽ പോലും അത്തരം വേണ്ടാത്ത മോഹങ്ങൾ മനസിൽ കൊണ്ടു നടക്കേണ്ടതില്ലെന്നാണ് ശിവകുമാർ ചന്ദ്രശേഖര റാവുവിന് നൽകിയിരിക്കുന്ന മുന്നറിയിപ്പ്.