ബംഗളൂരു: കോൺഗ്രസ് നേതാക്കൾക്കെതിരെ വിവാദ പ്രസ്താവനയുമായി കർണാടക മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ കെ.എസ് ഈശ്വരപ്പ.
കോൺഗ്രസ് എംപി ഡി.കെ സുരേഷിനെയും എംഎൽഎ വിനയ് കുൽക്കർണിയെയും വെടിവച്ചു കൊല്ലാൻ നിയമം കൊണ്ടുവരണമെന്നാണ് ഇയാള്‍ പറഞ്ഞത്. ഇരു നേതാക്കളും രാജ്യദ്രോഹികളാണ്. ഇവർ ഇന്ത്യയെ വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്നും കെ.എസ് ഈശ്വരപ്പ പറഞ്ഞു.
കർണാടകയിലെ പുതിയ ബിജെപി പ്രസിഡൻ്റിൻ്റെയും ദാവൻഗെരെ ജില്ലയിലെ ഭാരവാഹികളുടെയും സത്യപ്രതിജ്ഞാ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഈശ്വരപ്പ.
‘ഡി.കെ സുരേഷും വിനയ് കുൽക്കർണിയും രാജ്യദ്രോഹികളാണ്. ഇന്ത്യയെ വിഭജിക്കാൻ പ്രസ്താവനകൾ നടത്തുന്ന ഇവരെപ്പോലെയുള്ളവരെ വെടിവെച്ച് കൊല്ലാൻ നിയമം കൊണ്ടുവരണമെന്ന് പ്രധാനമന്ത്രി മോദിയോട് അഭ്യർത്ഥിക്കുന്നു’- കെ.എസ് ഈശ്വരപ്പ പറഞ്ഞു.
75 കാരനായ മുതിർന്ന ബിജെപി നേതാവിന്റെ പ്രസ്താവന വിവാദമായി മാറിയിരിക്കുകയാണ്. പ്രസ്താവനയ്ക്കെതിരെ പലരും ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. ‘കെഎസ് ഈശ്വരപ്പയെ പൊതുസ്ഥലത്ത് തല്ലിക്കൊല്ലണമെന്ന് ഞാൻ പറഞ്ഞിരുന്നെങ്കിൽ ബംഗളൂരു പൊലീസ് എന്നെ അറസ്റ്റ് ചെയ്യുമായിരുന്നു.
എന്നാൽ ഡി.കെ സുരേഷിനെ കൊലപ്പെടുത്തണമെന്ന് പര്സ്യമായി വിളിച്ച് പറഞ്ഞ ഈശ്വരപ്പയ്‌ക്കെതിരെ നടപടിയെടുക്കില്ല. നിയമം അധികാരത്തെ അടിസ്ഥാനമാക്കിയുള്ളതാണ്’-ആക്ടിവിസ്റ്റ് കവിത റെഡ്ഡി എക്‌സിൽ കുറിച്ചു.