മംഗളൂരു: കർണാടകയിൽ മലയാളി യുവാവിനും വനിതാ സുഹൃത്തിനും നേരെ തീവ്ര ഹിന്ദുത്വ സംഘടനാ പ്രവർത്തകരുടെ സദാചാര ഗുണ്ടായിസം. മംഗളൂരുവിലെ പനമ്പൂർ ബീച്ചിൽ ഇരുവരെയും തടഞ്ഞുനിർത്തി ആക്രമിക്കാൻ ശ്രമിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.
മംഗളൂരുവിൽവച്ച് ഹിന്ദു യുവതി മുസ്‍ലിം യുവാവിനോടു സംസാരിക്കുന്നത് തെറ്റാണെന്നും അതിനെ ചോദ്യം ചെയ്യാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും പറഞ്ഞായിരുന്നു ആക്രമിക്കാനുള്ള ശ്രമം. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പനമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപത്തെട്ടുകാരിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. ബൽത്തങ്ങാടി സ്വദേശികളായ ഉമേഷ് (23), സുധീർ (26), കീർത്തൻ പൂജാരി (20), ബണ്ടാൾ സ്വദേശി പ്രശാന്ത് ഭണ്ടാരി (38) എന്നിവരാണ് അറസ്റ്റിലായത്.