/sathyam/media/media_files/PpzGpNgn0TsGuw4VdMdE.jpg)
ബെംഗളൂരു: കര്‍ണാടകയിലെ പ്രൈവറ്റ് കമ്പനികളിലെ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി ജോലികള്‍ കന്നഡികര്‍ക്ക് 100 ശതമാനം സംവരണം നിർബന്ധമാക്കുന്ന ബില്ലിന് കർണാടക മന്ത്രിസഭ അംഗീകാരം നൽകി. തിങ്കളാഴ്‌ച ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.
മുഖ്യമന്ത്രി സിദ്ധരാമയ്യ എക്‌സ് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 'സംസ്ഥാനത്തെ എല്ലാ സ്വകാര്യ വ്യവസായങ്ങളിലും 'സി, ഡി' ഗ്രേഡ് തസ്‌തികകളിലേക്ക് 100 ശതമാനം കന്നഡികരെ നിയമിക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭ യോഗം അംഗീകാരം നൽകി.
ഞങ്ങൾ കന്നഡ അനുകൂലികളാണ്. കന്നഡികരുടെ ക്ഷേമം സംരക്ഷിക്കുന്നതിനാണ് സർക്കാർ മുൻഗണന നല്‍കുന്നത്.' -സിദ്ധരാമയ്യ എക്‌സില്‍ കുറിച്ചു.
ബിൽ വ്യാഴാഴ്‌ച നിയമസഭയിൽ അവതരിപ്പിക്കുമെന്നാണ് നിയമവകുപ്പ് വൃത്തങ്ങൾ അറിയിക്കുന്നത്. വ്യവസായമോ ഫാക്‌ടറിയോ മറ്റ് സ്ഥാപനങ്ങളോ മാനേജ്‌മെന്‍റ് വിഭാഗങ്ങളില്‍ 50 ശതമാനം പ്രാദേശികരെയും നോൺ-മാനേജ്‌മെന്‍റ് വിഭാഗങ്ങളില്‍ 70 ശതമാമനം പ്രാദേശികരെയും നിയമിക്കണമെന്ന് ബില്ലില്‍ പറയുന്നതായി വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്‌തു.
ഉദ്യോഗാർഥികൾ കന്നഡ ഒരു ഭാഷയായി തെരഞ്ഞെടുത്ത സെക്കൻഡറി സ്‌കൂൾ സർട്ടിഫിക്കറ്റോ നോഡൽ ഏജൻസി വ്യക്തമാക്കിയിട്ടുള്ള കന്നഡ പ്രാവീണ്യ പരീക്ഷ വിജയിക്കുകയോ ചെയ്യണം.
യോഗ്യതയുള്ള പ്രാദേശിക ഉദ്യോഗാർഥികളെ ലഭിച്ചില്ലെങ്കിൽ, സർക്കാരോ ബന്ധപ്പെട്ട ഏജൻസികളോ മൂന്ന് വർഷത്തിനുള്ളിൽ പ്രാദേശികര്‍ക്ക് പരിശീലനം നല്‍കണമെന്നും ബില്ലില്‍ പറയുന്നു.