തമിഴ്‌നാട് സേലത്ത് നഴ്‌സിങ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; 82 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍, കിച്ചണ്‍ അടച്ചുപൂട്ടി

എസ്.പി.സി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിങ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് അവശത അനുഭവപ്പെട്ടത്.

New Update
53q5254254

സേലം: തമിഴ്‌നാട് സേലത്ത് നഴ്‌സിങ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് 82 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്.പി.സി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിങ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് അവശത അനുഭവപ്പെട്ടത്. സംഭവത്തെത്തുടര്‍ന്ന് ഹോസ്റ്റലിലെ കിച്ചണ്‍ അടച്ചുപൂട്ടി. വിദ്യാര്‍ത്ഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജി.എം.കെ.എം.സി.എച്ച്. ഡീന്‍ ആര്‍. മണി അറിയിച്ചു. 

Advertisment

ഹോസ്റ്റലിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് സംഭവം. തിങ്കളാഴ്ച 20 വിദ്യാര്‍ത്ഥികള്‍ക്കാണ് ആദ്യം അവശത അനുഭവപ്പെട്ടത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കോളേജില്‍ പരിശോധന നടത്തിയപ്പോള്‍ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ക്ക് നിര്‍ജലീകരണം ബാധിച്ചതായി കണ്ടെത്തി. തുടര്‍ന്ന് 82 വിദ്യാര്‍ത്ഥികളെ സേലം മോഹന്‍ കുമാരമംഗലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. അഞ്ച് പേരെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ 24 മണിക്കൂര്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാക്കി.

ഹോസ്റ്റല്‍ പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതി കോളേജ് മാനേജ്മെന്റ്  വാങ്ങിയിട്ടില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സേലത്തെ ജില്ലാ ഓഫീസര്‍ കതിരവന്‍ പറഞ്ഞു പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം ഉപയോഗയോഗ്യമാണോയെന്ന് പരിശോധിച്ചിട്ടില്ല. തൊഴിലാളികള്‍ക്ക് വൈദ്യപരിശോധന നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അടുക്കള അണുവിമുക്തമാക്കിയിട്ടില്ലെന്നും പാചകത്തിന് ഉപയോഗിക്കുന്ന വെള്ളത്തില്‍ മലിനജലം കലര്‍ന്നെന്നും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഴ് ഭക്ഷണസാമ്പിളുകളും വെള്ള സാമ്പിളുകളും ശേഖരിച്ച് പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചു.

Advertisment