ചെന്നൈ: ചെന്നൈയിൽ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ അടക്കം മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്ത് പൊലീസ്.
സംഭവത്തിൽ 23-കാരനായ സുന്ദര്‍ എന്നയാളും പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളുമാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകിട്ട് ചെന്നൈയ്ക്കടുത്തുള്ള തായമ്പൂരിലാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായത്.
എന്നും വൈകിട്ട് സ്‌കൂള്‍ വിട്ടശേഷം ട്യൂഷന്‍ ക്ലാസില്‍ പോകുന്ന പെണ്‍കുട്ടി രാത്രി ഏഴരയോടെയാണ് വീട്ടിലെത്താറുള്ളത്. എന്നാൽ വെള്ളിയാഴ്ച സമയമായിട്ടും കുട്ടി വീട്ടിലെത്തിയില്ല. വീട്ടുകാര്‍ ട്യൂഷന്‍ സെന്ററില്‍ തിരക്കിയപ്പോള്‍ 7.15-ഓടെ കുട്ടി വീട്ടിലേക്ക് പോയെന്ന് അറിയാൻ കഴിഞ്ഞു.
തുടർന്ന് കൂട്ടുകാരുടെ വീടുകളിൽ അന്വേഷിച്ചെങ്കിലും പെൺകുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടെ രാത്രി 9 മണിയോടെ ദേഹമാസകലം പരിക്കേറ്റ്, വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞ നിലയിൽ പെണ്‍കുട്ടി വീട്ടിലെത്തി.
പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍തന്നെ വീട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന് മനസിലായതോടെ പൊലീസിലും പരാതി നല്‍കി. പരാതിയെത്തുടർന്ന് പൊലീസ് സംഘം നടത്തിയ അന്വേഷണത്തിൽ മൂന്ന് പ്രതികളെയും പിടികൂടുകയായിരുന്നു.
വീടിന് അരക്കിലോമീറ്റര്‍ അകലെവെച്ചാണ് പ്രതികള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് അറിയിച്ചു. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി തുടർച്ചയായി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.