ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്
Updated On
New Update
/sathyam/media/media_files/o7CURf7T6MHf2VYy2TAK.webp)
ചെന്നൈ: സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളായ ഊട്ടി, കൊടൈക്കനാൽ എന്നിവടങ്ങളിലേക്ക് വിനോദ സഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്ന ഇ പാസ് മദ്രാസ് ഹൈക്കോടതി സെപ്റ്റംബർ 30വരെ നീട്ടി. മേയ് ഏഴിനാണ് ഊട്ടിയിലും കൊടൈക്കനാലിലും എത്തുന്നതിന് വിനോദ സഞ്ചാരികൾക്ക് ഇ പാസ് നിർബന്ധമാക്കിയത്. ജൂൺ 30വരെ ഏർപ്പെടുത്തിയിരുന്ന ഇ പാസ് സംവിധാനം മദ്രാസ് ഹൈക്കോടതി സെപ്റ്റംബർ 30വരെ നീട്ടുകയായിരുന്നു.
Advertisment
ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പ്രവേശിക്കാവുന്ന വാഹനങ്ങളുടെയും സഞ്ചാരികളുടെയും ശേഷി പഠിക്കാൻ ഐഐഎം (ബാംഗ്ലൂർ), ഐഐടി (മദ്രാസ്) എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധ സംഘത്തെ ഏൽപ്പിച്ചതായി അഡ്വക്കേറ്റ് ജനറൽ പിഎസ് രാമൻ കോടതിയെ അറിയിച്ചു.ഹിൽസ്റ്റേഷനുകളിലേക്കുള്ള വിനോദസഞ്ചാരികളുടെ തിരക്ക് കൂടുതലായതിനാൽ റോഡുകളുടെ വാഹകശേഷി നിശ്ചയിക്കാൻ ശാസ്ത്രീയ പഠനം നടത്താൻ ഹൈക്കോടതി നിർദ്ദേശിച്ചതിനെ തുടർന്നാണ് വിദഗ്ധ സംഘത്തെ ഏൽപ്പിച്ചത്. ഇതുസംബന്ധിച്ച പഠനം പൂർത്തിയായിട്ടില്ലെന്ന് സർക്കാർ അറിയിച്ചതോടെയാണ് ഇ പാസ് സംവിധാനം സെപ്റ്റംബർ 30വരെ നീട്ടിനൽകാൻ ഹൈക്കോടതി തീരുമാനിച്ചത്. ഇ പാസുകൾ നൽകുന്നതിന് പരിധിയില്ലെന്നും പ്രദേശവാസികളെ ഒഴിവാക്കണമെന്നും കോടതി നിർദേശിച്ചു.
ചൂട് കനത്തതോടെ ഹിൽസ്റ്റേഷനുകളായ കൊടൈക്കനാലിലേക്കും ഊട്ടിയിലേക്കും എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം ഉയർന്ന തോതിലായിരുന്നു. ഇതോടെയാണ് ഇ പാസ് സംവിധാനം ഏർപ്പെടുത്താൻ കോടതി ഉത്തരവിട്ടത്. നീലഗിരി, ദിണ്ടിഗൽ ജില്ലാ കലക്ടർമാർക്കാണ് നിയന്ത്രണം ഏർപ്പെടുത്താനുള്ള നിർദേശം നൽകിയത്. ഹൈക്കോടതിയുടെ നിർദേശത്തോടെ ഓഫ് സീസണിലും ഈ പാസ് സംവിധാനം നീളുമെന്ന് ഉറപ്പായി.
എത്തുന്ന വാഹനങ്ങളുടെ വിവരവും വിനോദസഞ്ചാരികൾ എവിടെ നിന്ന് എത്തുന്ന എന്നതടക്കമുള്ള വിവരങ്ങളറിയാൻ ഈ പാസ് സംവിധാനം സഹായിക്കും. നിബന്ധനകൾ ഉണ്ടെങ്കിലും അപേക്ഷിക്കുന്നവർക്ക് എല്ലാവർക്കും പാസ് നൽകും. https://epass.tnega.org എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് ഇ പാസിനുള്ള അപേക്ഷ നൽകാം.
പേരുവിവരങ്ങൾ, ഫോൺ നമ്പർ, വിലാസം, വാഹനത്തിൻ്റെ വിശദാംശങ്ങൾ, സന്ദർശനം നടത്താൻ ഉദ്ദേശിക്കുന്ന തീയതി, യാത്രക്കാരുടെ എണ്ണം എന്നിവ സമർപ്പിച്ചാൽ പാസ് ലഭ്യമാകും. ഇങ്ങനെ ലഭിക്കുന്ന പാസ് ചെക്ക്പോസ്റ്റുകളിൽ കാണിച്ചാൽ മാത്രമാകും കടത്തിവിടുക. എന്നാൽ സർക്കാർ ബസുകളിലും ട്രെയിനിലും എത്തുന്നവർക്ക് ഈ നിബന്ധനകൾ ബാധകമല്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us